‘പെട്ടെന്ന് വിമാനം കുലുങ്ങി താഴുകയായിരുന്നു. എന്താണ് പറ്റിയെന്ന് മനസ്സിലാക്കും മുൻപേ വിമാനം പെട്ടെന്നു താഴ്ന്നു. വായുവിലൂടെ യാത്രക്കാരുടെ സാധനങ്ങളെല്ലാം പറന്നുനടന്നു. എന്തൊക്കെയോ ശബ്ദങ്ങൾ കൂട്ടി കേട്ടതോടെ ചുറ്റിലും നിലവിളികൾ ഉയർന്നു. അതിവേഗമുള്ള ആ കുലുക്കത്തിൽ സീറ്റിൽ ഇരുന്ന പലരും കുതിച്ച് സീലിങ്ങിൽ ചെന്നിടിച്ചു.’ ആകാശച്ചുഴിയിൽ പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർ ഒരു മഹാ ദുരന്തത്തെയും മരണത്തെയും പോലും മുന്നിൽ കണ്ട നിമിഷങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
ആ ഞെട്ടലിൽ നിന്നും യാത്രക്കാർക്ക് മുക്തരായെന്നു പറയാൻ കഴിയുന്നില്ല. രക്ഷപെട്ടത് അവിശ്വസനീയമാണെന്നവർ വിശ്വസി ക്കുന്നു. ആകാശച്ചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരുൾപ്പടെയാണ് ചിതറിത്തെറിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ 73കാരനായ ബ്രിട്ടീഷ് പൗരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. 31 പേർക്ക് പരുക്കേറ്റു. അപകടത്തിന്റെ ഭീകരത വെളിവാക്കുന്ന, വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് ഇപ്പോൾ. ‘വായുവിലൂടെ യാത്രക്കാരുടെ സാധനങ്ങളെല്ലാം പറന്നുനടക്കുന്നതാണ് പല യാത്രക്കാരും ഓർക്കുന്നത്.’ ആൻഡ്രൂ ഡേവിസ് എന്ന യാത്രക്കാരൻ പറയുന്നു.
പുറത്ത് പ്രചരിക്കുന്ന വിമാനത്തിനുള്ളിൽ നിന്നുള്ള ചിത്രങ്ങൾ ഞെട്ടിക്കുന്നതാണ്. കുടി വെള്ളക്കുപ്പികളും ഭക്ഷണവസ്തുക്കളും മാസികകളും തുടങ്ങിയ വസ്തുക്കൾ ചിതറിക്കിടക്കുന്നു.. വിമാനത്തിന്റെ ഇന്റീരിയറും ഓക്സിജൻ മാസ്കുകളും മറ്റും പുറത്തേക്ക് തള്ളി പോയി. ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ പകച്ചു പോയ യാത്രക്കാരും, ചോര ഒഴുക്കി നിൽക്കുന്ന എയർഹോസ്റ്റസും ഒക്കെ ദൃശ്യങ്ങളിൽ ഉണ്ട്.
സിംഗപ്പൂർ എയർലൈൻസിന്റെ ബോയിങ് 777–300ഇആർ വിമാനമാണ് ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെടുന്നത്. 211 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കു പുറമേ 18 വിമാന ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. 37,000 അടി ഉയരത്തിl പറക്കുന്നതിനിടെയാണ് വിമാനം നിമിഷങ്ങൾക്കുള്ളിൽ ചുഴിയിൽ പെട്ട് 6000 അടിയിലേക്ക് മലക്കം മറിയുന്നത്. കൂട്ട നിലവിളിയാണ് വിമാനത്തിനുള്ളിൽ അപ്പോൾ ഉയരുന്നത്. പെട്ടെന്ന് പൈലറ്റ് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു പിന്നെ. തായ് അധികൃതർ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ഒരുക്കി. പരുക്കേറ്റവരെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എയർലൈൻ അധികൃതർ അറിയിച്ചു. മറ്റു യാത്രക്കാരും വിമാന ജീവനക്കാരും നിരീക്ഷണ ത്തിലാണിപ്പോൾ.