തിരുവനന്തപുരം . അനധികൃത നിയമനങ്ങൾക്കും തന്നിഷ്ടക്കാരെ അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാനും പിണറായി സർക്കാർ നടത്തുന്ന ശ്രമങ്ങൾ ചില്ലറയല്ല. ഇവയിൽ വിരലിൽ എണ്ണാവുന്നത് മാത്രമാണ് കോടതി കയറുന്നത്. അതിലെല്ലാം പിണറായി എന്ന മഹാരഥൻ (രാജാവ്) തോറ്റു തുന്നം പാടി തിരിഞ്ഞു നോക്കാതെ ഓടുന്നതാണ് കേരളം ഇന്നേ വരെ കണ്ടിട്ടുള്ളത്. പക്ഷെ ഈ തോന്നിവാസത്തിനായി പിണറായി സർക്കാർ ഖജനാവിൽ നിന്ന് കൊള്ളയടിക്കുന്നത് കോടികളാണ്. അതാണ് വസ്തുത. ഏത് കേസെടുത്താലും, സുപ്രീം കോടതിയിൽ വൻ തുകക്ക് വാദിക്കാൻ വിളിക്കുന്ന അഭിഭാഷകർക്ക് നൽകുന്നത് ലക്ഷങ്ങളും.
ഇപ്പോഴിതാ ഏറ്റവുമൊടുവിൽ സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും എന്ന വാർത്തയാണ് ഹൈക്കോടതിയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റി മറിക്കുന്നത്. ഇത് തന്നിഷ്ടക്കാർക്ക് വേണ്ടിയായിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.
സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവാണ് ജി ജയരാജ്. മുൻ നിയമനം കോടതിയിലെത്തിയതോടെ സർക്കാർ നിയമനം പിൻവലി ച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സർക്കാർ യോഗ്യതകളിൽ മാറ്റം വരുത്തി ജയരാജിനെ നിയമിക്കുന്നത്. സിഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായ എം ആർ മോഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇപ്പോഴുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുൻപ് ഉണ്ടായിരുന്ന ശുപാർശ. ഇതിൽ പിണറായി സർക്കാർ മാറ്റം വരുത്തി. സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുക യായിരുന്നു തന്നിഷ്ടക്കാർക്ക് വേണ്ടി പിണറായി. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകൾ മാറ്റി മറിക്കുന്നത്. ഹൈക്കോടതി നോട്ടിഫിക്കേഷൻ റദ്ദാക്കിയതോടെ ജയരാജിന്റെ നിയമനം ഇപ്പോൾ അസാധുവായി.