കൊച്ചി . രാജ്യാന്തര അവയവക്കടത്ത് കേസ് എൻ ഇ എ ഏറ്റെടുക്കുമെന്നു വിവരം. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര ബന്ധമുള്ള സാഹചര്യത്തിലാണിത്. എൻ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പിടിയിലായ പ്രതി സബിത് നാസറിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ പല പ്രധാന സംഭവങ്ങളും നടന്നിരിക്കുന്നത് സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിക്ക് പുറത്താണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എൻ ഐ എ പരിശോധിക്കുകയാണ്.
ഇതിനിടെ അവയവക്കടത്ത് കേസ് വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെ എറണാകുളം റൂറൽ പൊലീസ് നിയോഗിച്ചു. സംഘത്തെ വിപുലമാക്കിയതായി എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന അറിയിച്ചു. രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോ ടെയാണ് മലയാളിയായ സബിത് നാസർ കേന്ദ്ര ഏജൻസികളുടെ റഡാറിൽ പെടുന്നത്. കൊച്ചി കുവൈറ്റ് ഇറാൻ റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷമായി പതിവായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവ ടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായിരുന്നു.
തുടർന്ന് നെടുമ്പാശ്ശേരിയില് എമിഗ്രേഷൻ തടഞ്ഞ കേന്ദ്ര ഏജൻസികൾ സബിത് നാസറിനെ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറുകയാണ് ഉണ്ടായത്.. രാജ്യാന്തര മാനങ്ങളുളള കേസാണിത്. അവയവ റാക്കറ്റിന്റെ കെണിയിൽപ്പെട്ട് ഇറാനിലേക്ക് പോയ പാലക്കാട് സ്വദേശി ഷമീർ ഇപ്പാൾ ബാങ്കോക്കിൽ ആണ് ഉള്ളത്. ഇയാളെപ്പറ്റി ഒരു വർഷമായി വിവരമില്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞിരിക്കുന്നത്. വ്യത്യസ്ഥമായ മൊഴികളാണ് ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ സബിത് നാസർ പൊലീസിനോട് പറഞ്ഞിരുന്നത്. ഹൈദരാബാദിൽ വെച്ചാണ് അവയവ മാഫിയയെ പരിചയപ്പെട്ടതെന്നും ഇതര സംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേരെ അവിടേക്ക് കൊണ്ടുപോയെന്നുമാണ് മൊഴി. കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാവൂ.