തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും ചോദ്യം ചെയ്തു. അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെയാണു പിണറായിയുടെ പോലീസ് ചോദ്യം ചെയ്തത്.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരെയാണ് ഇരുവരും അതിക്രൂരമായി മർദിച്ചിരുന്നു. സംഭവം നടന്ന് 5 മാസങ്ങൾക്ക് ശേഷമാണ് പോലീസിന്റെ ചോദ്യം ചെയ്യൽ അരങ്ങേറിയിരിക്കുന്നത്. ആലപ്പുഴയിൽ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിൽ പ്രതിഷേധിച്ചതിനാണു അനിൽകുമാർ, സന്ദീപ്, സുരക്ഷാ സേനയിലെ മറ്റു 3 ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളായ അജയിനെയും തോമസിനെയും മർദിക്കുന്നത്.
പോലീസ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു പലതവണ ഇരുവർക്കും നോട്ടിസ് നൽകിയിരുന്നെങ്കിലും തിരിഞ്ഞു നോക്കാൻ പോലും ഇവർ തയ്യാറായിരുന്നില്ല. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി പ്രതികൾ ഹാജരാകാതെ ഒഴിഞ്ഞു മാറി വരുകയായിരുന്നു. ഇത് നിയമസഭയിൽ പോലും ചർച്ചയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരാണു കേസിലെ പരാതിക്കാർ.