കൊല്ലം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്ത കേസ് സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറി അഞ്ചുദിവസം കഴിഞ്ഞിട്ടും ഒരു പുരോഗമനവും ഇല്ല. കേസിൽ പോലീസ് ചവിട്ടു നാടകം കളിക്കുന്നു എന്ന ആരോപണമാണ് ഉയരുന്നത്. അന്വേഷണത്തിലെ മെല്ലപ്പോക്ക് ആണ് ഈ ആരോപണത്തിന് കാരണമായിരിക്കുന്നത്..
അനീഷ്യയെ ജനുവരി 21നാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പരവൂർ കോടതിയിലെ മറ്റൊരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള ശബ്ദസന്ദേശവും 19 പേജുള്ള അനീഷ്യയുടെ അത്മഹത്യ കുറിപ്പും പുറത്ത് വന്നിരിക്കുന്ന കേസാണിത്.
സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) 23ന് അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പോസിക്യൂഷൻ കെ. ഷീബയ്‌ക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ബാർ അസോസിയേഷൻ, അഭിഭാഷക പരിഷത്ത്, ബിജെപി തുടങ്ങി വിവിധ സംഘടനകൾ ശക്തമായ പ്രക്ഷോഭം ഉയർത്തിയതിനെ തുടർന്ന് അന്വേഷണം കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിനു കൈമാറി 24ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ ഉത്തരവിറക്കിയിരുന്നതാണ്. എസിപി സക്കറിയമാത്യുവിനാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ചിന് കേസ് കൈമാറി അഞ്ചു ദിവസം കഴിഞ്ഞിട്ടും, കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ പരവൂർ പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനോ, അന്വേഷണത്തിന് തുടക്കമിടാനോ ക്രൈം ബ്രാഞ്ച് തയ്യാറായിട്ടില്ല. അന്വേഷണം ഏറ്റെടുത്തോ, എന്നചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാൻ എസിപി തയ്യാറായിട്ടില്ല. ആരോപണ വിധേയരായ എപിപി ശ്യാം, ഡിഡിപി അബ്ദുൾ ജലീൽ എന്നിവർക്ക് സംസ്ഥാന മന്ത്രിസഭയിലെ ഉന്നതരുമായി അടുപ്പമുള്ളതായി ആരോപണം ഉയർന്നിരുന്നു. സജീവ സിപിഎം പ്രവർത്തകനായ ജില്ലാ കോടതി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് അനീഷ്യയെ ഭീഷണിപ്പെടു ത്തിയതായുള്ള വിവരവും പുറത്തു വന്നിരുന്നതാണ്.
കേരളത്തിലെ ഏത് ഏജൻസി അന്വേഷിച്ചാലും കേസ് അട്ടിമറി ക്കപ്പെടുമെന്ന സാഹചര്യമാണ് ഇപ്പോൾ ഈ കേസിനുള്ളത്. ആരോപണം ശരിവയ്‌ക്കുന്ന രീതിയിലാണ് അന്വേഷണത്തിന്റെ പോക്ക് എന്നതാണ് യാഥാർഥ്യം. അന്വേഷണത്തിൽ ഇടപെടൽ നടത്തുന്നതായി ഇടതുപക്ഷത്തിനെതിരെ അഭിഭാഷകരുടെ ഭാഗത്തു നിന്നുവരെ വിമർശനം ഉയർന്നിട്ട്. ഇതോടെ ഇടത് അനുകൂല സംഘടനയായ ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ആരോപണവിധേയരായ എപിപി ശ്യാം, ഡിഡിപി അബ്ദുൾ ജലീൽ എന്നിവർ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഒരു കാലത്തും ബന്ധം പുലർത്തിയിട്ടില്ലെന്നും ശ്യാം യൂത്ത് കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് സെക്രട്ടറിയായി മുൻപ് പ്രവർത്തിച്ചിരുന്നെന്നും ലോയേഴ്‌സ് യൂണിയൻ അവകാശപ്പെടുന്നു. കുണ്ടറ ജോസ് എന്ന അഭിഭാഷകൻ വി.വിനോദിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. വ്യക്തിവിരോധം തീർക്കുകയാണ് ജോസ്. ആരോപണങ്ങൾ അനീഷ്യയുടെ സഹോദരൻ തള്ളിക്കളഞ്ഞതായും ലോയേഴ്‌സ് യൂണിയൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ. പി.കെ. ഷിബു എന്നിവർ ഇറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നുണ്ട്.