തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കോളേജിലെ പാചകക്കാരൻ ജെയിംസിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്ത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപെട്ടു നിർണ്ണായകമായ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥനെ താഴെയിറക്കും മുമ്പ് മരിച്ചിരു ന്നുവെന്നാണ് പാചകക്കാരൻ ജെയിംസിന്റെ വെളിപ്പെടുത്തൽ. സിബിഐ അന്വേഷണം ഏറ്റെടുക്കാനിരിക്കെയാണ് സിദ്ധാർ ത്ഥിന്റെ മരണം കൊലപാതകമായിരുന്നു എന്ന് വ്യകതമായ സൂചന നൽകുന്ന മൊഴി പുറത്ത് വന്നിരിക്കുന്നത്.
കോളേജിലെ പാചകക്കാരൻ ജെയിംസ് മൃതദേഹം താഴെയിറക്കി കൊണ്ടുപോകാൻ സഹായിച്ചിരുന്നു. മൃതദേഹം എടുക്കാൻ ഒപ്പമുണ്ടായിരുന്നത് സിദ്ധാർത്ഥൻ മർദ്ദിച്ചവരായിരുന്നു എന്നും ജെയിംസ് പറഞ്ഞിട്ടുണ്ട്. മൃതദേഹം താഴെയിറക്കുമ്പോൾ ഡീൻ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഡീനിന്റെ സാന്നിധ്യത്തിലാണ് എല്ലാം നടന്നതെന്നാണ് ജയിംസിന്റെ വെളിപ്പെടുത്തൽ. സിദ്ധാർത്ഥിന്റെ ശരീരം തണുത്തുറഞ്ഞ നിലയിലായിരുന്നു. മരണം ഉറപ്പിച്ച ശേഷമാണ് മൃതദേഹം താഴെയിറക്കുന്നത്. പാചകക്കാരൻ ജെയിംസും തുണി അറുക്കാൻ സഹായിക്കുകയുണ്ടായി. സിദ്ധാർത്ഥ് മരിച്ചു എന്ന് കുട്ടികൾ പറയുന്നത് കേട്ടാണ് മൃതദേഹം ഉള്ള സ്ഥലത്തേക്ക് ജെയിംസ് ഓടി എത്തുന്നത്. ചുറ്റും കൂടുതൽ ഉണ്ടായിരുന്നത് സിദ്ധാർത്ഥനെ മർദ്ദിച്ച പ്രതികൾ തന്നെയായിയുന്നു. പൊലീസിനെ അറിയിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നാണ് ജെയിംസ് പറഞ്ഞിട്ടുള്ളത്.
പൊലീസ് പറഞ്ഞ പ്രകാരമാണ് മൃതദേഹം മാറ്റുന്നതെന്നാണ് പറഞ്ഞിരുന്നത്. മരിച്ചു എന്ന വിവരം കിട്ടിയ ശേഷമാണ് ബാത്റൂമിലേക്ക് പോയത്. മരിക്കുന്നതിന് മുമ്പ് മർദ്ദനം നടന്നിരുന്നു. മർദ്ദനം നടന്ന രാത്രി ജെയിംസ് വീട്ടിലായിരുന്നു. സിദ്ധാർത്ഥൻ എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന വിദ്യാർത്ഥിയായിരുന്നു. ഒരു ന്യൂസ് ചാനലാണ് ഇക്കാര്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ തന്നെ മരിച്ചെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാൻ വേണ്ടി ശ്രമം നടന്നതായി വ്യക്തമാവുകയാണ്. ഡീനും കേസിൽ പ്രതിയാക്കപ്പെടുമെന്നും ഉറപ്പായി.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു, സിദ്ധാർഥന് അതിക്രൂരമായ മർദനം നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ റിപ്പോർട്ട്. 18 പേർ പലയിടങ്ങളിൽ കൊണ്ടുപോയി സിദ്ധാർഥനെ മർദിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 16-ന് രാത്രിയാണ് മർദനം ആരംഭിച്ചത്. ആദ്യം സമീപത്തെ മലമുകളിൽ കൊണ്ടുപോയും, തുടർന്ന് വാട്ടർ ടാങ്കിന് സമീപത്തുവെച്ചും ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽവെച്ചും സിദ്ധാർഥന് മർദനമേറ്റു. 97 കുട്ടികളിൽ നിന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് മൊഴി രേഖപ്പെടുത്തിയത്. ഭൂരിപക്ഷം വിദ്യാർത്ഥികളും ഒന്നും വെളിപ്പെടുത്താൻ തയ്യറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മർദ്ദനമാണ് സിദ്ധാർത്ഥന്റെ മരണ കാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ഇത് ശരിവയ്ക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന പാചകക്കാരന്റെ വെളിപ്പെടുത്തൽ എന്നതാണ് എടുത്ത് പറയേണ്ടത്.
മുഖ്യപ്രതി സിൻജോ ജോൺസൺ അതിക്രൂരമായാണ് സിദ്ധാർഥനെ മർദിച്ചത്. കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് സിദ്ധാർഥന്റെ വയറിലും മുതുകത്തും പലതവണ സിൻജോ ചവിട്ടി. സാങ്കൽപ്പിക കസേരയിലിരുത്തുകയും തറ തുടപ്പിക്കുക തുടങ്ങി റാഗിങ്ങുകാരുടെ പ്രാകൃത ശിക്ഷകളും നടപ്പാക്കുക ഉണ്ടായി. നടുമുറ്റത്തു വച്ച് പരസ്യ വിചാരണ നടത്തി. വേദന കൊണ്ട് കരഞ്ഞു വിപിക്കുമ്പോഴും പലയിടത്തും കൊണ്ടുപോയി തോന്നിയപോലൊക്കെ മർദിച്ച് അവശനാക്കി ഇരയെ മർദ്ദിച്ച് ആഘോഷിക്കുകയായിരുന്നു എസ് എഫ് ഐ യുടെ അക്രമികൾ. ഹോസ്റ്റൽ മുറികളിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടികളെ തട്ടിഉണർത്തി വിളിച്ചു വരുത്തി മർദ്ദിപ്പിക്കുകയും പരസ്യ വിചാരണയിൽ സാക്ഷികളാക്കുകയും ഉണ്ടായി.
എസ് എഫ് ഐ ക്കാരെ ഭയന്ന് പലരും ഒരക്ഷരം മിണ്ടിയില്ല. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവനെങ്ങനെയാണു തൂങ്ങി മരിക്കുകയെന്ന് സിദ്ധാർഥന്‍റെ കുടുംബം ചോദിക്കുന്ന ഗൗരവമായൊരു ചോദ്യമുണ്ട്. ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിദ്ധാർഥൻ മരിച്ചതല്ല കൊന്നതാണെന്നു ആരെയും വിശ്വസിപ്പിക്കുന്നതാണ്. അതിക്രൂരമായ പീഡനമാണ് സിദ്ധാർഥൻ നേരിട്ടതെന്നു നേരത്തേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിൽ ഉണ്ടായിരുന്ന മൂന്നു ദിവസം വരെ പഴക്കമുളള പരുക്കുകൾ ഇതിനു അടിവരയിടുന്നതാണ്.
ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ടിൽ പൂക്കോട് വെറ്ററിനറി കോളെജിലെ ഹോസ്റ്റലിൽ മുൻപും റാഗിങ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. കോളജ് യൂണിയനിലും ഹോസ്റ്റൽ കമ്മിറ്റിയിലും ഭാരവാഹികളായ വിദ്യാർഥികൾ പോലും വിവരങ്ങൾ മറച്ചു വെക്കുകയായിരുന്നു. ഇക്കാര്യം പോലീസ് മൂടി. പ്രതികൾ എസ് എഫ് ഐ ക്കാരെന്നതും വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ എന്നതും ഈ കേസുമായി ബദ്ധപ്പെട്ടു നിർണ്ണായകമായിട്ടും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ബോധപൂർവം പ്രതികൾക്ക് സംരക്ഷണം ഒരുക്കാൻ പോലീസ് മറച്ചു വെച്ചു.
അക്രമികളെ ഭയന്ന് വിദ്യാർഥികൾ നടന്ന വസ്തുതകൾ പോലും പുറത്ത് പറയാൻ മടിച്ചു എന്നത് ഹോസ്റ്റലിന്റെ ഭയാനകമായ അവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. ക്രിമിനൽ മനസുള്ള സഹപാഠികളെ പഠനം മുടങ്ങാതിരിക്കാൻ വിദ്യാർത്ഥികൾക്ക് സഹിക്കേണ്ടി വരുന്നു. റാഗിങ്ങിനെതിരേ ശക്തമായ നിയമമുള്ള ഒരു സംസ്ഥാനത്താണ് ഭരണപക്ഷ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ കൊടും ക്രൂരത അരങ്ങേറിയിരിക്കുന്നത്. റാഗിങ്ങിനെതിരേയുടെ ശക്തമായ നിയമം എസ് എഫ് ഐ ക്ക് സി പി എം ഭരണമുള്ളപ്പോൾ ഒരു പ്രശ്നമല്ല, ഭരണ സ്വാധീനത്തിന്റെ ബന്ധം അവരുടെ രക്ഷകരാവുമെന്ന ആത്മ വിശ്വാസമാണ് അവർക്ക് സംരക്ഷണം ഒരുക്കുന്നത്. അതാണ് സിദ്ധാർത്ഥിന്റെ പൂക്കോട് കോളജിലെ മരണം കേരളത്തോട് പറയുന്നത്. അതാണ് മലയാളിയെ പഠിപ്പിക്കുന്നത്.