കൊച്ചി . കോതമംഗലം പ്രതിഷേധത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് കോടതി തടഞ്ഞതിനു പിറകെ വീണ്ടും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസിലും ജാമ്യം കിട്ടി കോടതിവളപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. ഷിയാസിനെതിരേ നാലാമതും കേസെടുത്താണ് പോലീസിന്റെ അറസ്റ്റിനുള്ള നീക്കങ്ങൾ ഉണ്ടായത്.
അറസ്റ്റ് തടയാൻ കോടതിമുറിയിലേക്ക് ഓടിക്കയറിയ ഷിയാസ് ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടിയെങ്കിലും നാലാമതൊരു കേസുമായി വീണ്ടും പൊലീസ് രംഗത്തെത്തുകയാണ് ഉണ്ടായത്. ഹൈക്കോടതിയെ പോലും മാനിക്കാത്തതായിരുന്നു കേരള പോലീസിന്റെ നടപടി.
കോതമംഗലത്തെ സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം കിട്ടി മാത്യു കുഴൽനാടനൊപ്പം കോടതി ഗേറ്റിന് മുന്നിൽ എത്തുമ്പോഴാണ് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തുന്നത്. ഷിയാസിന്‍റെ അറസ്റ്റിനു പിറകെ പൊലീസ് വാഹനങ്ങൾ കോൺഗ്രസ് പ്രവർത്തകർ അടിച്ച് തകർത്ത കേസിൽ അറസ്റ്റ് ചെയ്യാനാണു ശ്രമം നടന്നത്. ഈ കേസിൽ കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റ് നീക്കം തടയാൻ ഉടനെ കോടതിക്കുള്ളിലേക്ക് മുഹമ്മദ് ഷിയാസ് ഓടിക്കയറുകയാണ് ഉണ്ടായത്. അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന നിലപാടിൽ വലിയ പൊലീസ് സന്നാഹം കോടതി പരിസരത്തും മണിക്കൂറുകൾ നിലയുറപ്പിക്കുകയുണ്ടായി.
മുൻ സംഭവങ്ങളിൽ പൊലീസ് പലസമയത്തായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങുമ്പോൾ, ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് തടയാനുള്ള നിയമനടപടികൾ ഷിയാസിന്റെ ഭാഗത്തും ഉണ്ടായി. ചായക്കടയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് പോകും വഴി ഷിയാസിന്‍റെ നിർദ്ദേശപ്രകാരമാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം ആക്രമിച്ചെന്നു ആരോപിച്ചാണ് മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസ് കസ്റ്റഡിയിലുള്ള സമയത്ത് നടന്ന അക്രമസംഭവങ്ങളിൽ താൻ എങ്ങനെ ഉത്തരവാദി ആകുമെന്ന വാദം ഉയർത്തി കൊണ്ടാണ് ഷിയാസ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഉടൻ കേസ് പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതിയെ അറിയിച്ചതോടെ ആവശ്യം അംഗീകരിക്കുകയും മുൻകൂർ ജാമ്യാപേക്ഷ വൈകീട്ട് 4 മണിക്ക് ജസ്റ്റിസ് ഡയസ് പരിഗണിക്കുകയും ആയിരുന്നു. പ്രതിഭാഗ ത്തിന്‍റെ വാദത്തിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം 16 വരെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ ഷിയാസിനെതിരെ പുതിയ കേസെടുത്തത് എങ്ങനെയെന്നാണ് കോടതി ചോദിച്ചിരിക്കുന്നത്.
ആക്രമസംഭവത്തിനിടെ കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചതിനാണ് കൂടുതൽ വകുപ്പ് ചേർത്ത് നാലാമത്തെ കേസ് എടുത്തിരിക്കുന്നത്. ഓരോ കേസിലും ജാമ്യം കിട്ടുമ്പോഴും പുതിയ കേസുമായി ഷിയാസിനെതിരെ രംഗത്ത് വരുകയാണ് പൊലീസ്. കാഞ്ഞിരവേലിയിൽ ഇന്ദിരയെന്ന 70വയസ്സുകാരി കാട്ടാനയുടെ ആക്രമണത്തിൽ കൊലപ്പെട്ടതിനെ തുടർന്ന് ആണ് കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ സമരം നടക്കുന്നത്. തുടർന്ന് നടന്ന സംഘർഷത്തിന്റെ പേരിലാണ് കോൺഗ്രസ് നേതാക്കന്മാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പക തീർക്കുന്നത്.