കൊച്ചി . മോന്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ തട്ടിപ്പു കേസില്‍ രാഷ്ട്രീയ പകയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് പിണറായി പോലീസ്. സുധാകരനെ കേസില്‍ രണ്ടാം പ്രതിയാക്കിയാണ് കുറ്റപത്രം. ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
കെ സുധാകരൻ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് സുധാകരനെതിരേ ചുമത്തിയിരിക്കുന്നത്. സുധാകരന് മോന്‍സനൊപ്പം സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സണ്‍ വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും ഇത് മറച്ചുവച്ചു. മോന്‍സന്റെ വ്യാജ പുരാവസ്തു ശേഖരങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സുധാകരന് പ്രചാരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പരാമർശിക്കുന്നുണ്ട്.
മോൻസണിൽ നിന്നും സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്.
പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചി ന്റെ കണ്ടെത്തല്‍. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ നേരത്തെ ചോദ്യംചെയ്തിരുന്നു. കേസില്‍ നേരത്തേ സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ സുധാകരനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.