കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടിമുറിയിലെതടക്കം പ്രധാന തെളിവുകള്‍ എസ് എഫ് ഐ നേതാക്കൾ നശിപ്പിച്ചതായി പോലീസിനു സംശയം. അന്വേഷണ സംഘം കാമ്പസില്‍ തെളിവെടുപ്പ് നടത്തുമ്പോഴാണ് പ്രധാന തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നത്. ഒന്നര മണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റും മറ്റ് വസ്തുക്കളും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവ എസ്എഫ്‌ഐ സംഘം നശിപ്പിച്ചിരിക്കാം എന്നാണു പോലീസ് സംശയിക്കുന്നത്.
കേസിൽ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കൊല്ലം ഓടാനാവട്ടം സ്വദേശി സിന്‍ജോ ജോണ്‍സണുമായാണ് അന്വേഷണ ചുമതലയുള്ള കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവ് തെളിവെടുപ്പ് നടത്തിയത്. ആദ്യം എസ്എഫ്‌ഐക്കാര്‍ സിദ്ധാര്‍ത്ഥനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ഹോസ്റ്റലിലെ നടുത്തളത്തിലായിരുന്നു പരിശോധന. തുടർന്ന് ഹോസ്റ്റലിലെ ഇടിമുറി എന്നറിയപ്പെടുന്ന എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്റെ 21-ാം നമ്പര്‍ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
അവിടെ നിന്നാണ് സിദ്ധാര്‍ത്ഥനെ അടിക്കാനും കഴുത്തില്‍ മുറുക്കാനും ഉപയോഗിച്ച, നീളമുള്ള വയറോടുകൂടിയുള്ള ഗ്ലൂഗണ്‍ കണ്ടെത്തുന്നത്. പിന്നീട് സിന്‍ജോ ജോണ്‍സണ്‍ താമസിക്കുന്ന 36-ാം നമ്പര്‍ റൂമിലെത്തിച്ച അന്വേഷണ സംഘം, അവിടെനിന്ന് മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ചെരുപ്പും കണ്ടെത്തുകയായിരുന്നു. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റും മറ്റ് വസ്തുക്കളും ഇനിയും കണ്ടെത്താനായിട്ടില്ല.
സഹപാഠിയെ പരസ്യ വിചാരണ നടത്തി തല്ലിക്കൊന്നിട്ടും അതിന്റെ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് സിന്‍ജോ പോലീസ് സംഘത്തോടൊപ്പം തെളിവെടുപ്പിനായി എത്തുന്നത്. 18 പ്രതികളില്‍ സിദ്ധാര്‍ത്ഥനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചത് സിന്‍ജോയാണ്. സിന്‍ജോ സിദ്ധാര്‍ത്ഥനെ ഒരു ബോക്‌സിങ് ബാഗ് പോലെ ഉപയോഗിച്ചെന്നാണ് കോളജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നത്. പലതവണ ക്രൂരമായി സിന്‍ജോ സിദ്ധാര്‍ത്ഥനെ ചാടി ചവിട്ടിയിട്ടുണ്ട്. അങ്ങനെ ചവിട്ടിയതില്‍ സിന്‍ജോയുടെ കാലിനും പരിക്കേൽക്കുകയുണ്ടായി.