കൽപ്പറ്റ . വയനാട് ജില്ലയിലെ പൂക്കോട്ട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടന്നതെന്തെന്ന് തുറന്നുപറച്ചിലുമായി ഒരു വിദ്യാര്‍ത്ഥിനി. ഇത് സംബന്ധിച്ച് വിദ്യാർത്ഥിനിയുടെ ശബ്ദരേഖ പുറത്ത് വന്നു. സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് വിദ്യാര്‍ത്ഥിനി ശബ്ദരേഖയില്‍ പറയുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാഞ്ഞതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞിട്ടുണ്ട്.
‘സിദ്ധാര്‍ത്ഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലി. ഹോസ്റ്റലിന്റെ നടുവില്‍ പരസ്യ വിചാരണ നടത്തി. വരുന്നുവരും പോകുന്നവരും തല്ലി. ക്രൂരമായി ഉപദ്രവിച്ചു. ബെല്‍റ്റും വയറും ഉപയോഗിച്ച് തല്ലി. സിദ്ധാര്‍ത്ഥന്റെ ബാച്ചില്‍ ഉള്ളവര്‍ക്കും പങ്കുണ്ട്. അവനെ തല്ലിക്കൊ ന്നത് തന്നെയാണ്. പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാര്‍ കഴുകന്മാരേക്കാള്‍ മോശം. ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് പുറത്തുപറയാത്തത്’ എന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ ആണ് പ്രതികൾക്കെതിരെ പറഞ്ഞിട്ടുള്ളത്. ഹോസ്റ്റലിൽ ‘അലിഖിത നിയമം’ എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ നിർബന്ധിച്ച് വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറഞ്ഞിട്ടുണ്ട്.
പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വിശദീകരിക്കുന്ന റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം, ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വാസ്തവരുദ്ധമായി പരാമർശിച്ചിട്ടുണ്ട്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നും ആണ് പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്നും രക്ഷിക്കാൻ എഴുതിയെന്നു തോന്നിപ്പിക്കുന്ന റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നത്.
ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജി ലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇത് പ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥൻ തിരികെ കോളേജിലെത്തി. എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാര്‍ത്ഥനെ തടവിൽ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിക്കുന്നത്. സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
സിദ്ധാര്‍ത്ഥനെ ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലിൽ തിരികെയെ ത്തിച്ചും മർദ്ദിച്ചു. 21ാം നമ്പര്‍ മുറിയിൽ ( ഇടിമുറി) വച്ച് മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധപിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു. 17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദ്ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചിട്ടുള്ളത്.