ആലപ്പുഴ .ആലപ്പുഴ ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും ഗുണ്ട സംഗമം. പുന്നപ്രയിലാണ് കഴിഞ്ഞ ദിവസം എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 13 ഗുണ്ടകൾ ഒത്തുചേർന്നത്. സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത മറ്റു ജില്ലകളിലെ കാപ്പ കേസ് പ്രതികൾ ആലപ്പുഴ താവളമാക്കിയിരിക്കുകയാണ് എന്ന് വേണം പറയാൻ. നവകേരള സദസ്സ് നടക്കുമ്പോൾ കോൺഗ്രസ് പ്രതിഷേധത്തെ നേരിടാൻ കൊട്ടേഷൻ എടുത്തവരും ഇക്കൂട്ടത്തിൽപ്പെടും.
ആഘോഷത്തിൽ പങ്കെടുത്തവരിൽ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതി, തൃശൂരിലെ രണ്ടു കാപ്പ കേസ് പ്രതികൾ, വ്യാപാരിയെ തടഞ്ഞു സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൾ, സ്‌പിരിറ്റ് കേസ് പ്രതികൾ തുടങ്ങിയവർ ഉണ്ടായിരുന്നു എന്നാണു പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയവരാണ് ഇവരെല്ലാം. ഒത്തുചേരലിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനകം പുറത്തുവന്നിരിക്കു കയാണ്.
സംഘബലം ഒത്തു ചേരലിന്റെ ദൃശ്യങ്ങളിലൂടെ തെളിയിച്ചു കാണിച്ച് പുതിയ കൊട്ടേഷനുകൾ എടുക്കാനാണ് ഗുണ്ടകൾ ഇത്തരത്തിൽ ഒത്തുകൂടുന്നതെന്നും പോലീസ് വിലയിരുത്തുന്നു. ഇത്തരം സംഘം ചേരലുകൾക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടോ എന്നതും പോലീസ് പരിശോധിക്കുകയാണ്. ഒത്തുചേരലുകളുടെ റീൽസുകൾ ചിത്രീകരിച്ച് ഇവർ തന്നെ പുറത്തുവിടുകയാണ് പതിവ്. ഇത് വരെ എടുത്ത കൊട്ടേഷനുകളെക്കാൾ വില കൂടിയ കൊട്ടേഷനുകൾ എടുക്കുകയാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം.
ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകളുടെ സംഗമം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റിയംഗം വീട്ടിൽ ഒരുക്കിയ വിരുന്നിലാണ് നിരവധി കേസുകളിലെ പ്രതികളായ ഗുണ്ടകൾ പങ്കെടുക്കുന്നത്. നേരത്തെ കായംകുളത്തു പിറന്നാൾ ആഘോഷത്തിനായി ഒത്തുകൂടിയ പത്ത് ഗുണ്ടകളെ പോലീസ് പിടികൂടിയിരുന്നു. കൊലക്കേസ് പ്രതിയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാനാണ് വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ക്വട്ടേഷൻ – ഗുണ്ടാ തലവൻമാർ ഒത്തുകൂടിയത്.
ഹരിപ്പാട്ടെ കൊലക്കേസ് പ്രതി, കനകക്കുന്നിലെ കാപ്പ കേസിലെ പ്രതി, കായംകുളത്തെ പിടികിട്ടാപ്പുള്ളി തുടങ്ങി ജില്ലയിലെ ഭരണകക്ഷി ബന്ധമുള്ള ക്വട്ടേഷൻ നേതൃത്വമാണ് മറ്റൊരു സംഘ തലവനായ പെരുമ്പാവൂർ അനസിന്റെ സംഘത്തിലെ പ്രധാനിയായ ചേർത്തലയിലെ ഷാൻ എന്നയാളുടെ വീട്ടിൽ ഒത്തു കൂടിയത്. കാപ്പ കേസിൽ ഉൾപ്പെട്ടതിനാൽ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള താറാവ് ശ്യാം, ആലപ്പുഴയിൽ കൊലക്കേസ് പ്രതിയായ ഷാരോൺ, കായംകുളത്ത് നവകേരള സദസിന്റെ സുരക്ഷ സേനയുടെ കുപ്പായം അണിഞ്ഞ് ക്വട്ടേഷൻ നടപ്പാക്കിയ കേസിലെ പിടികിട്ടാപ്പുള്ളിയായ അരുൺ എന്നിവർ ഒത്തു ചേരലിൽ പങ്കെടുക്കുകയുണ്ടായി.