പുനലൂർ . എച്ച്ഐവി ബാധിതനായി ചികിത്സയിലിരിക്കെ 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 49 വയസ്സുകാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷിച്ച് കോടതി.
പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പരിഗണിച്ചായിരുന്നു ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം കൂടി കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഡിസ്ട്രിക്ട് ജഡ്‌ജി ടി.ഡി.ബൈജുവാണ് ശിക്ഷ വിധിച്ചത്. ഇന്ത്യയിൽ തന്നെ അത്യപൂർവമായതും ഹീനവും നിന്ദ്യവുമാണ് ഈ കേസിന് ആസ്‌പദമായ സംഭവമെന്നാണ് കോടതിയുടെ നിരീക്ഷണം.
2020ൽ ആണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ഹാജരാക്കി. തെന്മല പൊലീസ് ഇൻസ്പെക്‌ടർ എം.ജി.വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. ഇരയായ കുട്ടിക്ക് ലീഗൽ സർവീസസ് അതോറിറ്റി 1,00,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്.