കോഴിക്കോട് . കൈക്കൂലി വാങ്ങി അടുക്കളയിലെ ചാക്കിൽ ഒളിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കോഴിക്കോട് വിജിലന്‍സിന്റെ പിടിയിലായി. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീലൈൻ ആണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയിൽ ചാക്കില്‍ നിന്നും പതിനായിരം രൂപ കണ്ടെടുക്കുകയും ചെയ്തു.
ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രം നടത്തിപ്പുകാരൻ നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി. പരിശോധനയ്ക്ക് എത്തിയപ്പോള്‍ കടയുടമ ഉണ്ടായിരുന്നില്ലെന്ന കാരണം പറഞ്ഞ്, ലോഗിന്‍ ഐഡി അബ്ദുള്‍ ജലീല്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഐഡി തിരികെ നല്‍കാന്‍ പതിനായിരം രൂപ വേണമെന്ന് തുടർന്ന് കടയുടമയോട് പറഞ്ഞു.
കടയുടമ തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. അവധി ദിവസമായതിനാല്‍ പണം വീട്ടില്‍ കൊണ്ടു വന്നു നല്‍കാനായിരുന്നു നിര്‍ദേശിച്ചത്. അതനുസരിച്ച് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം, കടയുടമ അബ്ദുള്‍ ജലീലിന് വീട്ടിലെത്തി നൽകി. പരാതിക്കാരന്‍ പുറത്തിറങ്ങിയ പിറകെ വിജിലന്‍സ് സംഘം വീട്ടിനകത്തെത്തി എംവിഐയെ കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ജലീല്‍ അതിനിടെ കൈക്കൂലി പണം വീട്ടിലെ അടുക്കളയില്‍ ചാക്കിനകത്ത് ഒളിപ്പിച്ചു വെച്ചു. ചാക്കില്‍ നിന്നാണ് വിജിലൻസ് പണം കണ്ടെടുത്തത്. ജലീലിനെതിരെ മുമ്പും നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും, എന്നാല്‍ തെളിവില്ലാത്തതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും ആണ് വിജിലന്‍സ് സംഘം പറയുന്നത്.