ന്യൂഡൽഹി . രാജ്യം എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ. വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണയും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. ന്യൂഡൽഹി കർത്തവ്യപഥിൽ രാവിലെ 10.30ന് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന പരേഡിൽ രാഷ്ട്രപതി ദ്രൗപതി മുർമു അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനങ്ങളുടെ ടാബ്ലോകളും മാർച്ച് പാസ്റ്റും തുടർന്ന് അരങ്ങേറി. ഇന്ത്യയുടെ സൈനികശക്തി വിളിച്ചോതുന്ന പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡാണ് അരങ്ങേറിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയിരുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 80 സമാനത്തിലേറെ സ്ത്രീകൾ നിയന്ത്രിച്ച റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണ നടന്നത്.
വികസിത് ഭാരത്, ഭാരതം – ലോകതന്ത്രത്തിന്റെ മാതൃക എന്നീ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. 13,000 പ്രത്യേക അതിഥികളാണ് ഇത്തവണ പരേഡിൽ പങ്കെടുത്തത്. കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.
നാരീ ശക്തി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ സേനകളിലെ വനിതാ ഓഫീസർമാരാണ് ഇത്തവണ പരേഡിന് നേതൃത്വം നൽകിയത്. ഡൽഹി പൊലീസിനെ മലയാളി ഐ.പി.എസ് ഓഫീസർ ശ്വേതാ കെ. സുഗതൻ ആണ് നയിച്ചത്. ചരിത്രത്തിലാദ്യ മായി ശംഖ്, നാദസ്വരം, നാഗദ തുടങ്ങിയ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിച്ച് 100ലധികം വനിതകൾ പരേഡിന് തുടക്കം കുറിക്കും. നാരി ശക്തിയെ പ്രതിനിധീകരിച്ച് ഫ്ലൈ പാസ്റ്റിൽ പങ്കെടുത്ത വനിതാ പൈലറ്റുമാർ കാണികളെ ആകർഷിച്ചു.
അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ ശ്വേതാ സുഗതൻ നയിച്ച ഡൽഹി പൊലീസ് സംഘത്തിൽ വനിതാ ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് സായുധ സേനകളെ നയിച്ചതും വനിതാ ഓഫീസർമാർ തന്നെയായിരുന്നു. ലെഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാർ, മേജർ ജനറൽ സുമിത് മേത്ത എന്നിവർ നേതൃത്വം നൽകിയ റിപ്പബ്ളിക് ദിന പരേഡിൽ ഇക്കുറി ക്യാപ്റ്റൻ നോയലിന്റെ നേതൃത്വത്തിൽ 90 അംഗ ഫ്രഞ്ച് സായുധ സേനയും പങ്കെടു ത്തു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ഇവർക്ക് അകമ്പടിയായി 30 അംഗ ഫ്രഞ്ച് ബാൻഡ് സംഘവും അടിവച്ച് നീങ്ങി. ഫ്രാൻസിൽ നിന്നുള്ള മൾട്ടി-റോൾ ടാങ്കർ വിമാനവും രണ്ട് റാഫേൽ യുദ്ധവിമാനങ്ങളും സൈനികർക്ക് മുകളിലൂടെ പറന്നു.
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, നാഗ് മിസൈൽ, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ, പിനാക, വെപ്പൺ ലൊക്കേറ്റിംഗ് റഡാർ സിസ്റ്റം ‘സ്വതി’, ഡ്രോൺ ജാമർ സിസ്റ്റം തുടങ്ങി ഇന്ത്യയുടെ ആധുനിക യുദ്ധ ഉപകരണങ്ങളും ആയുധങ്ങളും കർത്തവ്യപഥിൽ ഏവർക്കും കാണാനായി. സംസ്ഥാനങ്ങളുടെ നിശ്ചല ദൃശങ്ങളിൽ കേരളം ഇക്കുറി പങ്കെടുത്തില്ല. ഉത്തർപ്രദേശ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ മാതൃകയുമായെത്തി.. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപയോക്താക്കളെ വിശിഷ്ടാതിഥികളായി 75ാം റിപ്പബ്ളിക് ദിനാഘോഷ പരിപാടികൾ കാണാൻ ക്ഷണിച്ചിരുന്നു.
റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് സംസ്ഥാനത്ത് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. പതാക ഉയർത്തിയ പിറകെ ബാൻഡ് ദേശീയഗാനം ആലപിച്ചു. അതിനു ശേഷം ഗവർണർ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. സായുധ സേനാ വിഭാഗങ്ങൾ, പോലീസ്, അർധസൈനിക വിഭാഗങ്ങൾ, അശ്വാരൂഢ പോലീസ്, എൻസിസി, സ്കൗട്ട്സ് എന്നിവർ അഭിവാദ്യം അർപ്പിച്ചു. തുടർന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
നിയമസഭയിൽ രാവിലെ സ്പീക്കർ എ.എൻ. ഷംസീർ പതാക ഉയർത്തി. ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് വൈകുന്നേരം ആറിന് നടക്കുന്നുണ്ട്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലും ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പതാക ഉയർത്തി ആഘോഷ പരിപാടികൾ അരങ്ങേറി.
അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഡല്‍ഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്. ഫെബ്രുവരി 15 വരെ സുരക്ഷ പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പാരാഗ്ലൈഡറുകള്‍, പാരാ മോട്ടോറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, ആളില്ലാ വിമാന സംവിധാനങ്ങള്‍ (യുഎഎസ്), മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ്, ഹോട്ട് എയര്‍ ബലൂണുകള്‍, ക്വാഡ്കോപ്റ്ററുകള്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ വിമാനത്തില്‍ നിന്നുള്ള പാരാ ജംപിങ്ങിനെ കുറിച്ചും ഉത്തരവില്‍ പറയുന്നുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഏരിയല്‍ പ്ലാറ്റ്ഫോമുകള്‍ പറത്തുന്നത് ഡല്‍ഹി പോലീസ് നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.