കൊച്ചി . 4 സർവകലാശാലകളിലെ വിസിമാർക്ക് ചാൻസലറായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ വിസിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി. കാരണം കാണിക്കൽ നോട്ടിസിന്റെ നിയമസാധുത/നിയമാധികാരം, ആരോപിച്ചിരിക്കുന്ന യുജിസി ചട്ടലംഘനം എന്നിവയിൽ സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലറായ ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.
വിസി സ്ഥാനത്തു നിന്നു പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണം എന്നാവശ്യപ്പെറ്റായിരുന്നു ചാൻസലറായ ഗവർണർ 4 സർവകലാശാലകളിലെ വിസിമാർക്കു നൽകിയ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. വിഷയത്തിൽ വിസിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
സംസ്കൃത സർവകലാശാല വിസി ഡോ. എം.വി.നാരായണൻ, കാലിക്കറ്റ് സർവകലാശാല വിസി എം.കെ.ജയരാജ്, ഡിജിറ്റൽ സർവകലാശാല വിസി ഡോ.സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി ഡോ.പി.എം.മുബാറക് പാഷ എന്നിവർ നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ കെടിയു വൈസ് ചാൻസലറായ ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം തീരുമാനമെടുക്കാമെന്നും പറഞ്ഞിട്ടുണ്ട്.