തിരുവനന്തപുരം . കൊല്ലം പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ നടക്കുന്ന അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണര്‍ ബുധനാഴ്ച പുറത്തുവിട്ടു.
കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് ഈ കേസ് അന്വേഷിച്ചാൽ ഇരയുടെ കുടുംബത്തിന് നീതി കിട്ടുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ മന്ത്രി സഭയിൽ മന്ത്രി കസേരയിൽ ഇരിക്കുന്ന പി രാജീവിന്റെ ബന്ധുവാണ് കേസിലെ പ്രധാന ആരോപണ വിധേയൻ എന്നതാണ് ശ്രദ്ധേയം. മുൻ മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ പിന്തുണയും ഈ ആരോപണ വിധേയനുണ്ട്. അങ്ങനെ ഉള്ളപ്പോൾ ലോക്കൽ പോലീസ് അന്വേഷണത്തേക്കാൾ കഷ്ടമായിരിക്കും ഈ കേസിലെ അന്വേഷണ ഫലമെന്നത് മുൻകൂട്ടി നിർവചിക്കാനാവും.
അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ അനീഷ്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാ ക്കുറിപ്പിലും രണ്ടു പേർക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് കൈമാറാനുള്ള തീരുമാനം. ഒരു എപിപിക്കെതിരായി നല്‍കിയ വിവരാവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഒരു പ്രമുഖ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ് പുറത്ത് വന്നിരുന്നു. അനീഷ്യയുടെ ഡയറിക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് അനീഷ്യയുടെ ഡയറിക്കുറിപ്പില്‍ ഉള്ളത്. ‘ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്, വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍കോട്ടേയ്ക്ക് മാറ്റും’- എന്നായിരുന്നു അഭിഭാഷകന്റെ ഭീഷണി. ഈ അഭിഭാഷകൻ ആണ് മന്ത്രി ബന്ധു. ഇയാൾ ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി അനീഷ്യയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും പൊലീസിന് കിട്ടിയ ഡയറിക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
കഴിഞ്ഞവര്‍ഷം നവംബറിന് ശേഷമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പൊലീസിന് ലഭിച്ച 50 പേജുള്ള കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. ‘സഹപ്രവര്‍ത്തകന്‍ കൃത്യമായി ജോലിയില്‍ ഹാജരാകാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കുള്ള തുടക്കം. ഇതിനെ ചൊല്ലി തര്‍ക്കം ഉണ്ടായി. പലപ്പോഴും സഹപ്രവര്‍ത്തകന് വേണ്ടി അനീഷ്യയാണ് കോടതിയില്‍ ഹാജരായിരുന്നത്. സഹപ്രവര്‍ത്തകന്‍ അവധിയെടുക്കാതെയാ യിരുന്നു ജോലിയില്‍ ഹാജരാകാതിരുന്നത്.
സഹപ്രവര്‍ത്തകന്‍ എത്രനാള്‍ ജോലിക്ക് ഹാജരായി എന്ന് അറിയാന്‍ മറ്റൊരു അഭിഭാഷകന്‍ വഴി അനീഷ്യ വിവരാവകാശം നല്‍ക്കുകയായിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായതെന്ന് ഡയറിക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നു. ജോലി സംബന്ധമായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന അനീഷ്യയുടെ ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിറകെയാണ് ഡയറിക്കുറിപ്പും പൊലീസിന് കിട്ടിയത്.
കഴിഞ്ഞദിവസമാണ് വീടിനുള്ളിലെ ശുചിമുറിയില്‍ അനീഷ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് അനീഷ്യയുടേതായി പുറത്ത് വന്നത്. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നാണ് ശബ്ദരേഖയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോണ്‍ സംഭാഷണം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണത്തിന് കാരണം ജോലി സംബന്ധമായ സമ്മര്‍ദമാണെന്ന് ബന്ധുക്കള്‍ ആദ്യം തന്നെ ആരോപിച്ചിരുന്നു. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്.