കാബൂൾ . അവിവാഹിതരായ സ്ത്രീകൾക്ക് അഫ്ഗാനിൽ തൊഴിൽ – സഞ്ചാര സ്വാതന്ത്ര്യം കൂടി താലിബാൻ നിഷേധിച്ചു. പുരുഷനായ രക്ഷിതാവോ അല്ലെങ്കിൽ ഭർത്താവോ ഇല്ലാത്ത സ്ത്രീകൾക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാൻ നിയന്ത്രണ മേർപ്പെടുത്തുന്നതായി ഐക്യരാഷ്‌ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് പറഞ്ഞിരിക്കുന്നത്.
അവിവാഹിതരായ സ്ത്രീകൾ ജോലി ചെയ്യുന്നത് ശരിയല്ലെന്നാണ് താലിബാന്റെ നിലപാട്. ആരോഗ്യമേഖലയിൽ ജോലിക്ക് എത്തിയിരുന്ന സ്ത്രീയെ പുറത്താക്കിയാണ് താലിബാന്റെ വൈസ് ആൻഡ് വെർച്യൂ മന്ത്രാലയം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാ ക്കുന്നത്. ജോലിയിൽ തുടരണമെങ്കിൽ വിവാഹം കഴിക്കണമെന്നാ യിരുന്നു താലിബാന്റെ ആവശ്യം. അവിവാഹിതരായ സ്ത്രീകൾ ജോലി ചെയ്യുന്നത് അനുചിതമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തിന് ഇതിനകം നിരവധി പൊതുസേവനങ്ങൾ ആണ് താലിബാൻ നിഷേധിച്ചിരുന്നത്. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് സ്‌കൂളിൽ പോകാൻ താലിബാൻ അവകാശം നിഷേധിച്ചിരുന്നു. ഡ്രസ് കോഡ് നടപ്പിലാക്കിയും സലൂണുകൾ അടച്ചുപൂട്ടിയും പാർക്കുകളിലേക്ക് പ്രവേശനം നിഷേധിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അനവധി നിയന്ത്രണങ്ങളാണ് താലിബാൻ തുടർന്ന് നടപ്പിലാക്കുന്നത്. 2021ൽ അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തത് മുതൽ താലിബാൻ ഇക്കാര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വരുകയായിരുന്നു.