കാസര്‍കോട് . കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്. ഷാജഹാനെന്ന കളളപ്പേരിലായിരുന്നു കല്യാണം. കാസർകോട് മഞ്ചേശ്വരം സ്വദേശിയാണ് വധു. ഉളളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടത്. ഷാജഹാൻ എന്നായിരുന്നു പേര് പറഞ്ഞിരുന്നത്.- ഭാര്യ പിതാവ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.
കൈവെട്ട് കേസ് ഒന്നാം പ്രതി സവാദിന് സംരക്ഷണം നൽകിയവരുടെ അന്വേഷണത്തിലാണ് എൻഐഎ. പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവു ജീവിതമെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. പതിമൂന്ന് വർഷം ഒളിവിലിരിക്കാൻ സവാദിനെ സഹായിച്ചതാരാണ്. കാണാമറയത്ത് കഴിഞ്ഞതെവിടെയായിരുന്നു. തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ യുടെ അന്വേഷണത്തിൽ ഉള്ളത്.
വിവാഹം കഴിഞ്ഞ് കണ്ണൂരിലെത്തി, വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ മറച്ചു വെച്ചായിരുന്നു ജീവിതം. വാടകവീടെടുക്കാൻ നൽകിയത് ഭാര്യയുടെ രേഖകളും വിലാസവും ആയിരുന്നു. ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകിയില്ല. ഷാജഹാൻ തന്നയാണോ സവാദെന്ന് എൻഐഎ ഉറപ്പിക്കുന്നത് ഇളയ കുഞ്ഞിന്‍റെ ജനന രേഖയിൽ നിന്നാണെന്നാണ് പുറത്ത് വരുന്ന വിവരം.
കണ്ണൂരിൽ നിന്നാണ് മരപ്പണി പഠിക്കുന്നത്. വാടകവീടെടുക്കാനും മരപ്പണിക്കും സഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ബന്ധമുളളവരെന്ന് എൻഐഎക്ക് വ്യക്തമായി. എട്ട് വർഷത്തിലധികമായി കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് പിടികൊടുക്കാതെ സവാദ് ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇയാളുടെ തിരിച്ചറിയൽ രേഖകളും എൻഐഎ പരിശോധിച്ചു വരുകയാണ്.
കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദിനെ കഴിഞ്ഞ ദിവസം രാവിലെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് മരപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് അറെസ്റ്റിലാവുന്നത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് അയാളെ പിടികൂടുന്നത്. കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയ സംഭവത്തിലെ onnaam പ്രതിയാണ് സവാദ്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചിട്ടുണ്ട്. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായി. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി നോക്കിയിട്ടും ഫലം ഉണ്ടായിരുന്നില്ല.
കഴിഞ്ഞ മാർച്ചിലാണ് ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കിയ പിറകെയാണ് പ്രതി പിടിയിലായത്. കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 ൽ എൻഐഎ ആദ്യ കുറ്റപത്രം നൽകിയിരുന്നു. ഇതിൽ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയും ഉണ്ടായി. കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ഉണ്ടായി. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിരിക്കുന്നത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുക.