ഇടുക്കി . തൊടുപുഴയിൽ ഗവര്‍ണര്‍ക്കെതിരേ കറുത്ത ബാനർ ഉയർത്തി പ്രതിഷേധവുമായി എസ്എഫ്ഐ. വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ റോഡിന് കുറുകെ ‘സംഘിഖാൻ നിങ്ങളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നില്ല’ എന്നെഴുതിയ കറുത്ത ബാനര്‍ ആണ് SFI കെട്ടിയിരിക്കുന്നത്.
ഗവര്‍ണര്‍ കടന്നുവരുന്ന പാതയിലാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാനർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. എൽഡിഎഫ് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.
ഗവർണർക്കെതിരേ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നഗരത്തിൽ പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഹർത്താൽ തുടങ്ങി മുന്ന് മണിക്കൂർ പിന്നിടുമ്പോഴും ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാവിലെ 11 മണിക്കാണ് ഗവർണർ പങ്കെടുക്കുന്ന പരിപാടി. ശക്തമായ പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെകെ ശിവരാമൻ അറിയിച്ചിട്ടുണ്ട്. എന്നാൽ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത് .
അതേസമയം, എൽഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്‌ത ഹർത്താൽ നടക്കുകയാണ്. ഹർത്താൽ പൂര്‍ണമാണ്. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങൾ ഓടുന്നുണ്ട്. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹർത്താൽ നടക്കുന്നത്.
സുരക്ഷയുടെ ഭാഗമായി തൊടുപുഴയിൽ 500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഗവർണർക്കെതിരെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ നടത്തുന്നത്. ഇതേ വിഷയം ചൂണ്ടിക്കാട്ടി എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചും നടക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിൽ വരുന്നത്.
തിരുവനന്തപുരത്തുനിന്ന് ആലുവയിലെത്തിയ ഗവർണർ തൊടുപുഴക്ക് എത്തി. ബില്ലിൽ ഒപ്പിടാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടാണെന്ന് ഗവർണർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, സർക്കാറിനോട് വിശദീകരണം തേടിയെങ്കിലും മറുപടി കിട്ടിയില്ലെന്നുമാണ് ഗവർണർ പറഞ്ഞത്.