കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ട് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ വനിതാ ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദി. കേരളത്തിലെ ഏഴ് ലക്ഷം വനിതകൾക്ക് ബാങ്ക് അക്കൗണ്ടുകൾ നൽകിയതായും ,വികസിത ഭാരതത്തിന് ഏറ്റവും വലിയ ഗ്യാരന്റി സ്ത്രീ ശക്തിയാണെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നിന്ന് റോഡ് മാർഗം തൃശ്ശൂരിലെത്തി. പ്രത്യേക വിമാനത്തിലാണ് മോദി നെടുമ്പാശ്ശേരി യിൽ എത്തിയത്. എറണാകുളം ജില്ലാ കളക്ടർ മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് എത്തിയത്. സമ്മേളനത്തിൽ ബിജെപി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നുണ്ട്.
വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്ന് വേദിയിൽ സംസാരിച്ച ശോഭന പറഞ്ഞത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തിയ ശേഷമാണ് തേക്കിൻകാട് മൈതാനത്ത മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയിൽ പങ്കെടുത്തത്. മോദിക്കൊപ്പം സുരേഷ് ഗോപി, കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ടായി.