കോഴിക്കോട് . ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണെ ന്നും, ഗവർണർ പദവി എടുത്ത് കളയാൻ അഭിപ്രായ രൂപീകരണം വേണമെന്നും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍ അനുസ്മരണ സമ്മേളനത്തില്‍ ‘ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ’ എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്യവേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വ്യക്തിപരമായ പരാമർശങ്ങളാണ് ജയരാജൻ നടത്തിയത്.
ആരിഫ് മുഹമ്മദ് ഖാൻ അധ:പതിച്ച ഇടപെടലാണ് നടത്തുന്നതെന്നും, വിഡ്ഡി വേഷം കെട്ടുകയാണെന്നും, പരോക്ഷമായി ‘കോമാളിയെന്നും’ ജയരാജൻ പറയുകയുണ്ടായി. പി. ജയരാജന്റെ വാക്കുകൾ ഇങ്ങനെ. ‘കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഡി വേഷം കെട്ടുകയാണ്. മുമ്പ് ഗവർണറായിരുന്ന പി . സദാശിവം കോമാളി വേഷം കെട്ടിയില്ല. സ്ഥാനത്തിന്റെ മഹത്വം അറിയുന്ന ആളാണ് സദാശിവം. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ അധ:പതിച്ച ഇടപെടലാണ് നടത്തുന്നത്. അപൂർവമായി മാത്രമാണ് കേരളത്തിൽ എത്തുന്നത് മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് പതിവാക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയെയും സുപ്രീം കോടതിയെയും പരിഹസിക്കുകയാണ്’.
‘ബില്ലുകളിൽ ഒപ്പിടാതെ അടയിരിക്കുന്നു. ഗവർണർ കേന്ദ്ര സർക്കാരിന്‍റെ ഏജന്‍റ് ആയി പ്രവർത്തിക്കാൻ പാടില്ല. ആര്‍എസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട് ആജ്ഞ സ്വീകരിക്കുകയാണ്. അപമാനമാണ് ഈ നീക്കം. ഇത്തരം ബന്ധം അവസാനിപ്പിച്ച് വേണം ഗവർണറായി തുടരാൻ. ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നത്. സർവകലാശാല സെനറ്റുകളിലേക്ക് സംഘ പരിവാറുകാരെ നോമിനേറ്റ് ചെയ്യുകയാണ്.’
‘സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. കാവിവൽക്കരിക്കാനുള്ള നീക്കത്തിൽ ലീഗ് വിയോജിപ്പ് രേഖപ്പെടുത്തി, എന്നാൽ കോൺഗ്രസ് അനുകൂലിച്ചു. ഗവർണർ പദവി എടുത്ത് കളയാൻ അഭിപ്രായ രൂപീകരണം വേണം’ – പി ജയരാജൻ പറയുകയുണ്ടായി.
നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മിനെന്നും പറഞ്ഞ പി. ജയരാജന്‍, സർവകലാശാല സെനറ്റുകളിലേക്ക് സംഘ പരിവാറുകാരെ നോമിനേറ്റ് ചെയ്യുകയാണെന്ന് എന്ന് പറയുന്നുണ്ടെങ്കിലും ‘എല്ലാം കമ്മ്യൂണിസ്റ്റ് അനുഭാവികളായ എസ് എഫ് ഐക്കാരെ നോമിനേറ്റ് ചെയ്യണമെന്ന് എടുത്ത് പറയാൻ വിട്ടുപോയി’.
പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും ജയരാജൻ പറഞ്ഞു. രാമക്ഷേത്രത്തിന് ശിലയിടേണ്ടി യിരുന്നത് മത പുരോഹിതരാണ്. എന്നാല്‍, മോദിയാണ് ശില ഇട്ടത്. പ്രതിഷ്ഠാ ചടങ്ങും രാഷ്ടീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ല. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.