ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന് രണ്ട് കോടി രൂപയുടെ കടമുണ്ടെന്ന് മൊഴി. ഒരു വർഷത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിക്കൊണ്ടു പോകൽ നടപ്പിലാക്കിയതെന്ന് പദ്മകുമാർ പൊലീസിനോട് പറഞ്ഞു. തനിക്ക് രണ്ട് കോടി രൂപയുടെ കടമുണ്ടെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റാൻ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും മോചനദ്രവ്യമായി പത്ത് ലക്ഷം രൂപ വാങ്ങിച്ചെടു ക്കാനായിരുന്നു പദ്ധതിയെന്നും ആണ് പദ്മ കുമാർ പറഞ്ഞിരിക്കുന്നത്.
കേസിൽ ഒന്നാം പ്രതിയായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാല യത്തിൽ പദ്മകുമാറിനെ കഴിഞ്ഞ ദിവസം മണിക്കൂറുകളാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പരസ്പര വിരുദ്ധമായ മൊഴികൾ ആണ് പറഞ്ഞതെങ്കിലും വിശദമായ ചോദ്യം ചെയ്യലിനൊ ടുവിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി വിലപേശി പണം സമ്പാദിക്കാൻ ഒരു വർഷം മുൻപുതന്നെ പദ്ധതി ഇട്ടു. ഇതിനായി ഏകദേശം ഒരു വർഷം മുൻപാണ് വ്യാജ നമ്പർ പ്ലേറ്റ് നിർമിക്കുന്നത്. താനും ഭാര്യയും മകളും ചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്നു മൊഴി നൽകിയ പദ്മകുമാർ മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ലെന്ന് പോലീസ് പല കുറി പറഞ്ഞ കാര്യം പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു.
കുട്ടിയിൽ നിന്നാണ് കുട്ടിയുടെ അമ്മയെ വിളിക്കാൻ വീട്ടിലെ നമ്പർ വാങ്ങുന്നത്. തൻ്റെ ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത്. കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് പദ്മ കുമാർ പറഞ്ഞതായി പോലീസ് ഇപ്പോൾ പറയുന്നത്. മകളുടെ നഴ്സിംഗ് പ്രവേശനത്തിന് ആറുവയസുകാരിയുടെ പിതാവ് വാങ്ങിയ അഞ്ച് ലക്ഷം രൂപ അഡ്മിഷൻ നടക്കാഞ്ഞിട്ടും തിരിച്ചു നൽകാത്തതിന്റെ വിരോധത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു പത്മകുമാർ കഴിഞ്ഞ ദിവസം നൽകിയ മൊഴി. കേസിൽ മറ്റാർക്കും പങ്കില്ലെന്നും പറഞ്ഞിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെയാണ് ഭാര്യ അനിത, മകൾ അനുപമ എന്നിവർക്കും കേസിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ഇനിയും എന്ത് കൊണ്ടോ പുറത്തുവിട്ടിട്ടില്ല. ഈ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭീമമായ കടം ബാങ്കിലുയിരുന്നു. മാത്രമല്ല സുഹൃത്തുക്കൾക്കും പണം നൽകുവാനുണ്ടായിരുന്നു. ഓൺലൈൻ ആപ്പിൽ നിന്ന് പോലും ഈ കുടുംബം പണം കടമെടുത്തിരുന്നു. ഉടനടി ഒരു പത്തുലക്ഷം രൂപയെങ്കിലും ഇല്ലാതെ ബാങ്കിൽ നിന്നുള്ള ജപ്തി നടപടികൾ ഒഴിവാക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നതോടെയാണ് പദ്മകുമാറും കുടുംബവും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തതെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.
പലനാളുകളായി ബാങ്ക് അധികൃതർ ജപ്തിനടപടികൾക്ക് വേണ്ടി ഈ വീടുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ പദ്മകുമാറും കുടുംബവും നിർബന്ധിതമാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുവാനുള്ള ഗൂഢാലോചനയിൽ ആദ്യഘട്ടം മുതൽ ഭാര്യയും പങ്കാളിയായി എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മകൾക്ക് ആദ്യഘട്ടത്തിൽ ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. എന്നാൽ പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിലെത്തിയപ്പോൾ മകളും ഇതിനൊപ്പം കൂടി. കുട്ടിയെ തട്ടിക്കൊണ്ടു വന്ന് വീട്ടിൽ പാർപ്പിച്ചപ്പോഴും മകൾ ഒപ്പമുണ്ടായിരുന്നു. നിലവിൽ ഈ കുറ്റകൃത്യത്തെ കുറിച്ചുള്ള വ്യക്തമായ ബോധ്യം മകൾക്കും ഉണ്ടായിരുന്നു എന്നാണു പോലീസ് പറയുന്നത്.
ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അഭിഗേൽ സാറയെ മാത്രമല്ല പ്രതികൾ ലക്ഷ്യം വച്ചതെന്നാണ് പോലീസ് പറയുന്നത്. കുടുംബത്തിന് വന്നുപെട്ട ഭീമമായ സാമ്പത്തിക ബാധ്യത തീർക്കുവാൻ ഏതെങ്കിലും ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി വിലപേശി പണം സമ്പാദിക്കുക എന്നുള്ളതായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. കുട്ടിയുടെ ജീവന് ആപത്ത് സംഭവിക്കാതിരിക്കാൻ കുട്ടിയുടെ ബന്ധുക്കൾ ഈ വിവരം പൊലീസിനെ അറിയിക്കില്ലെന്ന് അവർ വിശ്വസിച്ചു.
ഇതിൻ്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയം കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സഹോദരന് ഒരു കത്ത് കൈമാറാൻ പ്രതികൾ ശ്രമം നടത്തുന്നത്. കുട്ടിയുടെ ജീവന് ആപത്തൊന്നും ഉണ്ടാകില്ലെന്നും പണം തന്നാൽ കുട്ടിയെ മടക്കി നൽകാമെന്നുമാണ് ആ കത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. കുട്ടിയുടെ സഹോദരൻ ആ കത്ത് വാങ്ങിയില്ല. തുടർന്നാണ് പാരിപ്പള്ളിയിൽ എത്തിയശേഷം സംഘം കുട്ടിയുടെ മാതാവിനെ വിളിക്കുന്നത്. കുട്ടിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടത് പദ്മകുമാറിൻ്റെ ഭാര്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.