കൊല്ലം . ഓയൂരില്‍നിന്ന് ആറുവയസ്സുകാരി അബിഗെലിനെ തട്ടിക്കൊണ്ടുപോയി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍പെട്ട ഒരാൾ നഴ്സിങ് കെയർടേക്കറാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർടേക്കറാണെന്ന് സംശയിക്കുന്നു. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും പോലീസ് സംശയിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ നഴ്സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയിരിക്കുകയാണ്.
നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.കുട്ടിയുടെ പിതാവുമായി വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷൻ ഏർപ്പാടാണോ സംഭവത്തിന് പിന്നിലെന്നാണ് ബലമായി സംശയിക്കുന്നത്. പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.
കുട്ടിയുടെ പിതാവ് ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. 3 പേരുടെ രേഖാചിത്രങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടു. കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിറകെ ഗൾഫിൽ നിന്നു തുക ട്രാൻസ്ഫർ ചെയ്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ജോലി ചെയ്യുന്ന ആശുപത്രിയിലും പൊലീസ് കഴിഞ്ഞദിവസം പരിശോധന നടത്തി. ഫ്‌ളാറ്റില്‍നിന്ന് ഇയാളുടെ മൊബൈല്‍ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫോണ്‍ മുഖേന ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ കൂടുതല്‍ വിശദാംശങ്ങള്‍ ആര്ടിയാനായി വിളിച്ചുവരുത്തി യിരിക്കുന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയെന്നു സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്.