ന്യൂഡൽഹി . യമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാനുള്ള യാത്രാനുമതി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിഷേധിച്ച് കേന്ദ്രം. നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടുണ്ട്.
യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബുട്ടി യിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഇതിനാൽ നയതന്ത്രപ്രതി നിധികളുടെ സഹായം ഉറപ്പാക്കാനാകില്ലെന്നും തല്‍ക്കാലം യമനിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് കേന്ദ്രം നിർദേശിച്ചിരി ക്കുന്നത്. കേന്ദ്രത്തിന്റെ മറുപടിയിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് നിമിഷയുടെ അമ്മ പ്രേമകുമാരിയുടെ അഭിഭാഷകന്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കറാണ് ഇക്കാര്യത്തിലുള്ള കേന്ദ്ര നിലപാട് വ്യക്തമാക്കുന്ന കത്ത് നിമിഷയുടെ അമ്മക്ക് കൈമാറിയത്. യാത്രാനുമതി നിഷേധിച്ചെങ്കിലും നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നു. നിമിഷയുടെ അമ്മ അപേക്ഷ നല്‍കിയാല്‍ ഒരാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സേവ് നിമിഷ പ്രിയ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നായിരുന്നു നിമിഷയുടെ അമ്മ ഉന്നയിച്ച മുഖ്യ ആവശ്യം.
വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ ഇതിനിടെ നല്‍കിയ അപ്പീല്‍ യമനിലെ സുപ്രീം കോടതി തള്ളുകയായിരുന്നു. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിക്കുന്നത്. യമനിലേക്ക് പോകാന്‍ കേന്ദ്രത്തിന്റെ അനുമതിയും സഹായവും തേടി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് കേസിലെ പുതിയ വിവരം അപ്പോൾ അറിയാനാവുന്നത്. നവംബർ 13ന് ആണ് യെമന്‍ സുപ്രീംകോടതി അപ്പീല്‍ തള്ളുന്നത്. യെമന്‍ പ്രസിഡന്റിന് മാത്രമേ ഇനി ശിക്ഷയില്‍ ഇളവു നല്‍കാനാവൂയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.
2017 ജൂലൈ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകം ആയിരുന്നു അത്. നേഴ്‌സായ നിമിഷ തലാലില്‍ കെറ്റാമൈന്‍ മയക്കുമരുന്ന് കുത്തിവെച്ചു. അബോധാവസ്ഥയിലായ തലാലിനെ വെട്ടിനുറുക്കി. തുടർന്ന് സുഹൃത്തായ ഹനാന്റെ സഹായത്തില്‍ മൃതദേഹ ഭാഗങ്ങള്‍ കുടിവെള്ള ടാങ്കില്‍ ഒളിപ്പിച്ചുവെച്ചു. ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കു കയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് ഓഗസ്റ്റ് മാസം നിമിഷയെയും ഹനാനെയും യെമന്‍ പൊലീസ് അറസ്റ്റ് ചെയ്തു. യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ക്ലിനിക്കിലെ നേഴ്‌സായിരുന്നു നിമിഷ. 2014ല്‍ യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് മടങ്ങിയ പിറകെയാണ് തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെടുന്നത്. സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനാഗ്രഹിച്ച നിമിഷയ്ക്ക് ലൈസന്‍സിനായി തലാലിന്റെ സഹായം വേണ്ടി വരുകയായിരുന്നു.
2015ല്‍ ആരംഭിച്ച ക്ലിനിക്ക് വളരെ വേഗം സാമ്പത്തിക നേട്ടമുണ്ടാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെ ഇവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങി. ക്രൂര പീഢനങ്ങള്‍ക്കൊടുവില്‍ മറ്റുവഴികളില്ലാതെ തലാലിനെ കൊല്ലേണ്ടി വന്നെന്നാണ് നിമിഷ സംഭവത്തിൽ പറയുന്നത്. ഇതോടൊപ്പം തനിക്ക് ആറ് വയസ്സുള്ള കുട്ടിയും വൃദ്ധയായ മാതാവും ഉണ്ടെന്നും നിമിഷ കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ ബ്ലഡ് മണി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ നിമിഷ ശ്രമിച്ചിരുന്നു. എന്നാല്‍ തലാലിന്റെ കുടുംബം പണം സ്വീകരിച്ച് നിമിഷയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല. പകരം വധശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിന് രംഗത്തിറ ങ്ങുകയാണ് ഉണ്ടായത്.
വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹര്‍ജി യമനിലെ അപ്പീല്‍ കോടതി തള്ളി. നിമിഷപ്രിയ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ചാണ് തള്ളുന്നത്. കൊലപാതകം ആത്മരക്ഷാര്‍ഥമെന്നാണ് അപ്പീലില്‍ നിമഷപ്രിയ പറഞ്ഞിരുന്നത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്നു പ്രതീക്ഷിക്കപ്പെ ട്ടെങ്കിലും അന്തിമ വിധി എതിരാവുകയായിരുന്നു. വധശിക്ഷ ശരിവച്ചുകൊണ്ടുള്ള വിധി വരുന്നതു വരെ നിമിഷയ്‌ക്ക് ശിക്ഷാഇളവ് ലഭിക്കുമെന്നായിരുന്നു ഭർത്താവിൻ്റെയും ഏഴു വയസുകാരി മകളുടെയും പ്രതീക്ഷിച്ചിരുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ.
നിമിഷയ്ക്കും കുടുംബത്തിനും മുമ്പിൽ ഒരേയൊരു പ്രതീക്ഷ മാത്രമാണ് ബാക്കിയാവുന്നത്. സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ കേസ് എത്തിക്കണം. യെമൻ പ്രസിഡൻ്റ് ഉൾപ്പടെ അംഗങ്ങളായ സമിതിയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ. നിയമ- നീതി സംവിധാനങ്ങൾ സ്വതവേ ദുർബലമായ യെമനിൽ ഗോത്ര നിയമങ്ങളാണ് ഇപ്പോഴും വിധി നിർണ്ണയിച്ചു വരുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത കേസ് സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ എത്തിയാലും വിധി എന്താകുമെന്ന ആശങ്കയാണ് നിയമവിദഗ്ദർ പറയുന്നത്.