തിരുവനന്തപുരം . കൊല്ലം ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് കസ്റ്റഡിയിലായവർ ഭർത്താവും ഭാര്യയും മകളുമാണ്. ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലാവുന്നത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ പറഞ്ഞിരിക്കുന്നത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നത്താണ് ഇവർ താമസിച്ചു വരുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽ നിന്ന് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രതികളെ അടൂർ പൊലീസ് ക്യാംപിലെത്തിച്ചിട്ടുണ്ട്.
തട്ടി കൊണ്ട് പോകാനും തിരികെ കൊണ്ടുവിടാനുമായി ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് മൂന്നുപേരെയും പിടികൂടുന്നത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഭാര്യയ്ക്കും മകൾക്കും കേസിൽ ബന്ധമില്ലെന്നാണ് പിടിയിലായ പത്മകുമാർ പറയുന്നത്.
കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേർ കസ്റ്റഡിയിലായിരിക്കുന്നത്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയാണ്.