കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കാന്‍ തിരുമാനിച്ചതോടെ എന്‍ എസ് എസിനെ വൈരം തീർത്തു വലം കരങ്ങളിൽ ഒതുക്കുകയാണ് പിണറായി സർക്കാർ. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വീണ്ടും അടുക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ഇത് എൻ എസ് എസ്സോ അതിന്റെ പ്രവർത്തകരോ ആഗ്രഹിക്കുന്നതല്ലെന്നതാണ് യാഥാർഥ്യം.
ശബരിമല പ്രക്ഷോഭകാലത്തടക്കം എന്‍ എസ് എസ് നടത്തിയ നാമ ജപഘോഷയാത്രയുടെ പേരില്‍ എടുത്ത കേസുകള്‍ എല്ലാം ശരവേഗത്തില്‍ സര്‍ക്കാര്‍ പിന്‍വലിച്ചുകൊണ്ടേയിരിക്കുന്നു എന്നാണു റിപ്പോർ്‌ട്ടുകൾ. ഒപ്പം ഗണപതി മിത്താണെന്ന് പറഞ്ഞ് എ എന്‍ ഷംസീര്‍ ഉയര്‍ത്തിവിട്ട വിവാദവും എന്‍ എസ് എസ് തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധജാഥക്കെതിരെ എടുത്ത കേസുകളും പിന്‍വലിച്ചു കഴിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എന്‍ എസ് എസും പിണറായി വിജയനും തമ്മില്‍ വീണ്ടും അടുക്കാനുളള ശ്രമങ്ങള്‍ക്ക് എല്ലാ ഒത്തശകൾക്കും അണിയറയിൽ കരുക്കൾ നീക്കുന്നത് ഗണേഷ് കുമാറും. എതിര്‍പ്പുകള്‍ ഏറെയുണ്ടായിട്ടും കെ ബി ഗണേശ് കുമാറിനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരാനുള്ള പിണറായി വിജയന്റെ തിരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ എസ് എസിനെ അടുപ്പിക്കാനുള്ള ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു കൊണ്ട് തന്നെയാണ്.
കെ ബി ഗണേശ് കുമാര്‍ ജി സുകുമാരന്‍ നായരുടെ വിശ്വസ്തനാ ന്നെന്നാണ് പുറത്ത് അറിയുന്നത്. ഗണേശിനെ മന്ത്രി സഭയിലേക്ക് എടുക്കുക വഴി എന്‍ എസ് എസിനും സര്‍ക്കാരിനും ഇടയിലുള്ള അടഞ്ഞ പാലം തുറക്കുക എന്ന ലക്ഷ്യമാണുള്ളത്. പിണറായി വിജയനും എന്‍ എസ് എസും തമ്മില്‍ 2016 മുതല്‍ കടുത്ത വിയോജിപ്പിലാണ്. 2018 ലെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയും അതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സംഘര്‍ഷാവസ്ഥയും ആ അകല്‍ച്ച വര്‍ധിപ്പിക്കുകയായിരുന്നു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നാല് ജില്ലകളില്‍ സ്വാധീനമുള്ള നായര്‍ സമുദായത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്തണമെന്ന് സി പി എം തിരുമാനിച്ചിരുന്നു. അതിനുള്ള ചരട് വലികളാണ് ഇപ്പോൾ നടക്കുന്നത്. സോളാര്‍ കേസിലെ അതിജീവിതയുമായി ചേര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായ ഗണേശനെ മന്ത്രിയാക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നത്. ജോസ് കെ മാണിയെ സോളാര്‍ കേസില്‍ ഉള്‍പ്പെടുത്താനും കെ ബി ഗണേശ് കുമാര്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണമാണ് നിലവിൽ ഉള്ളത്. ഗണേശനെ മന്ത്രിയാക്കരുതെന്ന് ഇടതമുന്നണിയിലെ മൂന്നാമത്തെ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതാവായ ജോസ് കെ മാണി പിണറായിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പിണറായി അത് കേട്ടില്ല. പ്രതിപക്ഷ നേതാവടക്കമുളളവർ ഗണേശനെ മന്ത്രിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉന്നയിച്ചത്.
എന്‍ എസ് എസ് കേരളത്തില്‍ പിണറായിവിജയനോടും സംസ്ഥാന സര്‍ക്കാരിനോടും സ്ഥിരമായി ഏറ്റുമുട്ടി വരുകയായിരുന്നു. അതൊക്കെ അണികൾക്ക് ഇഷ്ടമില്ലാത്ത തരത്തിൽ മാറ്റിമറിക്കാനും ഗണേഷ് രംഗത്ത് വന്നിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. എന്‍ എസ് എസിൽ കൊട്ടാരക്കരയിൽ മാത്രം പിൻബലമുള്ള ഗണേശ്ശ് കുമാറിന്റെ താല്പര്യങ്ങൾക്ക് ഓശാന പാടുന്ന ജനറൽ സെക്രട്ടറിയുടെ നടപടിയിൽ സംഘടനയിൽ ഒന്നടങ്കം പ്രതിഷേധമാണുള്ളത്. മറ്റൊരു സമുദായ സംഘടനയും സര്‍ക്കാരിനെതിരെ തിരിയാന്‍ ഇതുവരെ കേരളത്തില്‍ ധൈര്യം കാട്ടാത്ത അവസ്ഥയിൽ എൻ എസ് എസ്സിനെ പിണറായിക്ക് ഒറ്റുകൊടുക്കാനൊരുങ്ങുകയാണ് ഗണേഷ് കുമാർ എന്നതാണ് നഗ്ന സത്യം.
ധനകാര്യമന്ത്രി കെ എന്‍ ബാലോഗോപാലിന്റെ സഹോദരനും വ്യവസായിയുമായ കലഞ്ഞൂര്‍ മധു എന്‍ എസ് എസ് ഡയറക്ടര്‍ബോര്‍ഡിലുണ്ടായിരുന്നപ്പോള്‍ സര്‍ക്കാരിനെയും എന്‍ എസ് എസിനെയും അടുപ്പിക്കാനുള്ള ശ്രമം നടന്നിരുന്നത് പരാജയപ്പെടുകയായിരുന്നു. കലഞ്ഞൂര്‍ മധുവിനെ സുകുമാരന്‍ നായര്‍ എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പോലും പുറത്താക്കി. പകരക്കാരനായി ഗണേഷിനെ ഡയറക്ടര്‍ ബോര്‍ഡില്‍ കൊണ്ട് വരുകയായിരുന്നു.
പിണറായി വിജയനുമായി ഗണേശ് കുമാറിനു വ്യക്തിപരമായ അടുപ്പം ഉണ്ട്. ഇതിനാൽ എന്‍ എസ് എസിനെയും സര്‍ക്കാരിനെയും തമ്മില്‍ അടുപ്പിക്കുന്ന മധ്യസ്ഥനാകാന്‍ ഗണേശ് കുമാറിന് നിഷ്പ്രയാസം കഴിയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കുന്നു എന്ന സൂചനകളായാണ് ഇത് നൽകുന്നത്. എന്നാൽ എൻ എസ് എസ്സിന്റെ കൊല്ലം താലൂക്ക് യൂണിയൻ ഇതിനെ നഖ ശിഖാന്തം എതിർക്കുന്നു. ഇക്കാര്യത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിയെ പോലും അവർ തള്ളിപ്പറഞ്ഞാൽ അതിശയിക്കേണ്ടതില്ല.