ന്യൂഡല്‍ഹി . ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കാതെ ഡൽഹി ഹൈക്കോടതി. കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും. ഉടന്‍ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഇഡിയുടെ അറസ്റ്റിനെയും റിമാന്‍ഡ് നടപടിയെയും ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ ഇഡിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
മാര്‍ച്ച് 21നാണ് കെജിരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് വിചാരണ കോടതി മാര്‍ച്ച് 28വരെ റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിനെതിരെയും ആറുദിവസത്തെ റിമാന്‍ഡിനെതിരെയുമാണ് കെജരിവാള്‍ കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ ഇഡി പരാജയപ്പെട്ടുവെന്നും ഉടന്‍ വിട്ടയക്കണമെന്നാണ് ഹര്‍ജിയിൽ കെജരിവാള്‍ ആവശ്യപെട്ടിരുന്നത്.
ഇടക്കാല ഉത്തരവ് തേടിയാണ് കെജരിവാള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റ് നടപടിയെന്നും ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന നടപടിയാണിതെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കെജരിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വാദിക്കുകയുണ്ടായി.
കെജ്രിവാളിന്റെ ഹര്‍ജിയിലെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ഇഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇഡിയുടെ ഈ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇത് മനപൂര്‍വ്വം സമയം നീട്ടിക്കിട്ടാനുള്ള ഇഡിയുടെ തന്ത്രമാണെന്ന കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വിയുടെ വാദം ഹൈക്കോട തി തുടർന്ന് തള്ളി.