കൊച്ചി . കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നെന്ന് വിശ്വസ്തന്റെ വെളിപ്പെടുത്തൽ. കൊലക്കേസിലടക്കം പ്രതിയായ ഔറംഗസേബ് ഒരു ന്യൂസ് ചാനലിനോടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്വര്‍ണക്കടത്തിനായി ദുബായിൽ എത്തിയ അനസ് കൂടെ ഉണ്ടായിരുന്ന നാല് പേരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഔറംഗസേബ് പറഞ്ഞിട്ടുണ്ട്. അനസ് രാജ്യം വിട്ടതിൽ എറണാകുളം റൂറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലകുറ്റം, വധശ്രമം, ക്വട്ടേഷന്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ അനസ് പെരുമ്പാവൂറിനെതിരെ രണ്ട് തവണ കാപ്പ ചുമത്തിയിട്ടുണ്ട്. കേസുകളിൽ അന്വേഷണവും കോടതി നടപടികളും നടക്കുന്നതിനിടെ അനസ് നേപ്പാൾ വഴി വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടന്നെന്ന് നിരവധി കേസുകളില്‍ പ്രതിയായ ഔറംഗസേബിന്‍റെ വെളിപ്പെടുത്തൽ ആണ് പുറത്ത് വന്നിരിക്കുന്നത്. പെരുമ്പാവൂരുകാരനായ അനസ് ബെംഗളൂരു മേല്‍വിലാസത്തില്‍ നിര്‍മിച്ചെന്ന് ആരോപിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റും, ആധാര്‍കാര്‍ഡും വ്യാജ പാസ്പോര്‍ട്ടും ഔറംഗസേബ് പരസ്യപെടുത്തിയിട്ടുണ്ട്.
വ്യാജ പാസ്പോർട്ടിൽ നേപ്പാള്‍ വഴിയാണ് അനസ് വിദേശത്തേക്ക് കടന്നതെന്നാണ് പറയുന്നത്. കേരളത്തില്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അനസും സംഘവും വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അതില്‍ ലഭിച്ച പണം ഉപയോഗിച്ച് ദുബായില്‍ പുതിയൊരു സ്ഥാപനം തുടങ്ങി എന്നും വിവരമുണ്ട്. അനസ് ദുബായിൽ തുടങ്ങിയെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കയ്യില്‍ ഇപ്പോഴും തോക്കുമായി നടക്കുന്ന അനസ് ദുബായില്‍ തുടരുന്നത് സ്വര്‍ണക്കടത്ത് ലക്ഷ്യമിട്ടാണെന്നും പുതിയ സ്ഥാപനവും ആളുകളെ പറ്റിക്കാൻ വേണ്ടി തുടങ്ങിയതാണെന്നും സുഹൃത്ത് പറയുന്നുണ്ട്.