കൊച്ചി . കോണ്‍ഗ്രസിന്‍റെ ഉറപ്പുള്ള സീറ്റുകളിലൊന്നാണ് എറണാകുളം. വി വിശ്വനാഥ മേനോനും എല്‍ഡിഎഫ് പിന്തുണയില്‍ മത്സരിച്ച സേവ്യർ അറക്കലും സെബാസ്റ്റ്യന്‍ പോളിന്റെയും വിജയം മാറ്റിനിർത്തിയാല്‍ കോണ്‍ഗ്രസിന്‍റെ പടയോട്ടം കണ്ട മണ്ഡലമാണിത്. കളമശേരി, പറവൂർ, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തൂറ, എറണാകുളം, തൃക്കാക്കര നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡലത്തില്‍ ഉൾപ്പെടുന്നത്. ലാറ്റിന്‍ കത്തോലിക്ക വോട്ടുകള്‍ വിധിയെഴുതുന്ന മണ്ഡലമെന്ന പ്രത്യേകത കൂടി ഈ മണ്ഡലത്തിനുണ്ട് .
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഹൈബി ഈഡന്‍ 1,69,053 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് എറണാകുളം. സിപിഎമ്മിന്‍റെ പി രാജീവായിരുന്നു ഹൈബിക്ക് എതിരാളി. ബിജെപിയാവട്ടെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ മത്സരിപ്പിച്ചു. 9,67,390 പേർ വോട്ട് ചെയ്തപ്പോള്‍ ഹൈബി ഈഡന് 491,263 ഉം, പി രാജീവിന് 3,22,210 ഉം, അല്‍ഫോന്‍സ് കണ്ണന്താനത്തിന് 1,37,749 ഉം വോട്ടുകള്‍ ലഭിക്കുകയായിരുന്നു. പോള്‍ ചെയ്തതില്‍ 50.79 ശതമാനം വോട്ടുകള്‍ ഹൈബി സ്വന്തമാക്കി. 2014ല്‍ അന്നത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി കെ വി തോമസിനു 41.58 ശതമാനം വോട്ടുകൽ കിട്ടിയ സ്ഥാനത്താണിത്.
കോൺഗ്രസ് വീണ്ടും ഹൈബി ഈഡനെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. സിപിഎമ്മാവട്ടെ ലാറ്റിന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് കെ ജെ ഷൈനെയും മത്സരിപ്പിക്കുകയാണ്. ഡോ. കെ എസ് രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞവട്ടം ആലപ്പുഴയിൽ ബിജെപി വോട്ടുകൾ ഗണ്യമായി ഉയർത്തുന്നത് കെഎസ് രാധാകൃഷ്ണനായിരുന്നു. ട്വന്‍റി 20 കിഴക്കമ്പലത്തിനും എറണാകുളത്ത് സ്ഥാനാർഥി ഉണ്ട്. അഡ്വ ആന്‍റണി ജൂഡാണ് ട്വന്‍റി 20 ക്കായി മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ട്വന്‍റി 20ക്കും നിർണായകമാണ്.