തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടർ. ജില്ലാ കളക്ടറാണ് തിരഞ്ഞെടുപ്പിൽ ജില്ലാ വരണാധികാരി. ഈ സാഹചര്യത്തിലാണ് ഇടപടെൽ. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് തോമസ് ഐസക്കിനോട് നിർദ്ദേശിച്ചിട്ടുള്ളത്.
യുഡിഎഫ് ആണ് മുൻ മന്ത്രി കൂടിയായ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി നൽകിയത്. കുടുംബശ്രീ പ്രവർത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്‌ക് എന്ന സർക്കാർ പദ്ധതി വഴി കൺസൾട്ടന്റുമാരെ നിയോഗിച്ച് തൊഴിൽ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ തോമസ് ഐസക്കിനോട് വിശദീകരണം തേടിയത്. സർക്കാർ സംവിധാനങ്ങളെ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കലക്ടർ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
കെ ഡിസ്‌ക് പദ്ധതി തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയതാണെന്നും, അതിന്റെ ഉപദേഷ്ടാവ് മാത്രമാണ് താനെന്നുമാണ് തോമസ് ഐസക്ക് നേരത്തെ വിശദീകരിച്ചിരുന്നത്. ഐസക് നൽകുന്ന വിശദീകരണം നിർണ്ണായകമാകും. ആന്റോ ആന്റണി ഹാട്രിക് വിജയം നേടിയ മണ്ഡലം ഏതുവിധവും തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിലാണ് സിപിഎം തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ എത്തിച്ച് കളം കൊഴുപ്പിക്കുന്നത്. ബിജെപിക്കായി അനിൽ ആന്റണിയും ശക്തമായ പ്രചരണവുമായി രംഗത്തുണ്ട്. ത്രികോണം കൊഴുക്കുന്ന പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിലെ തുടർ നടപടികൾ നിർണ്ണായകമാകും. തോമസ് ഐസക്കിനെതിരെ കഴിഞ്ഞ ദിവസം യുഡിഎഫ് പരാതി നൽകിയിരുന്നു . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതി. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്. അതേസമയം യുഡിഎഫിന്റെ ആരോപണങ്ങൾ എൽഡിഎഫ് നിഷേധിച്ചു.
നേരത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയിരുന്നു. കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്.
സർക്കാർ പൊതുഖജനാവിലെ പണം ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം വിതരണം ചെയ്തുവെന്നാണ് ആരോപണം. 16 പേജുള്ള പുസ്തകം എന്നാ വീടുകളിലും വിതരണം ചെയ്യുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതാപന്റെ പരാതിയിൽ ആരോപിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വീട് വീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യുന്ന ഈ പ്രസിദ്ധീകരണം മുഴുവനും അടിയന്തരമായി കണ്ടുകെട്ടണമെന്നും പ്രസിദ്ധീകരിച്ചവർക്കും വിതരണം ചെയ്തവർക്കുമെതിരെ സത്വര നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനുകളും, എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി, മൈനോറിറ്റി വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപ്പന്റും റേഷൻവിതരണം പോലും നൽകാൻ തയ്യാറാവാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം തടഞ്ഞുവെച്ചും കരാറുകാർക്ക് പണം നൽകാതെ വികസന പ്രവൃത്തികൾ മുരടിപ്പിച്ചും, സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും സമയത്തിന് നൽകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് സുപ്രിംകോടതിയിലുൾപ്പെടെ ബോധിപ്പിച്ച സർക്കാരാണ്, ഇത്തരത്തിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് 16 പേജുള്ള മൾട്ടി കളർ ബ്രോഷറുകൾ സർക്കാർ ചെലവിൽ അച്ചടിച്ച് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നും പരാതിയിൽ പറയുന്നു.