സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ജീവൻ നിലനിർത്താനുള്ള അവസാന ശ്വാസം വലിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ സി പി എം നടത്തുന്നത്. കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നത് സി പി എം നേതാക്കൾ നേരിൽ കാണുന്ന അവസ്ഥയാണുള്ളത്. വീമ്പു പറച്ചിലിനും തള്ളലിനും പിണറായി വിജയനും എം വി ഗോവിന്ദനും സൈബർ പോരാളികളും ഒക്കെ ഒട്ടും കുറവ് വരുത്തുന്നില്ലെങ്കിലും ഇത്തവണ കേരളത്തില്‍ അടക്കം തോറ്റാല്‍ ദേശീയ പാര്‍ട്ടി പദവി തന്നെ സിപിഎമ്മിന് നഷ്ടമാകും.
പാര്‍ട്ടിക്ക് ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതോടെ ദേശീയ തലത്തില്‍ ഏറ്റവും മോശം അവസ്ഥയിലാണ് നിലവിൽ ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് സീറ്റ് നേടിയാല്‍ മാത്രമേ സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന നിലയിൽ തല്‍ക്കാലം ജീവൻ നിലനിർത്താനാവൂ. ഒട്ടും എളുപ്പമല്ലാത്ത ഈ ടാസ്‌കിൽ വിജയിച്ചില്ലെങ്കിൽ ദേശീയ തലത്തിൽ സി പി എമ്മിന്റെ മരണമണി കേൾക്കാം എന്നത് ഉറപ്പാണ്.
പശ്ചിമ ബംഗാളിലും ത്രിപുരയിലും ശക്തി പൂര്‍ണമായും ക്ഷയിച്ച് ശോഷിച്ച സി പി എമ്മിന് കേരളത്തിലല്ലാതെ നിലവിൽ സാദ്ധ്യതകൾ ഇല്ല. കുറച്ചെങ്കിലും സാധ്യത പാര്‍ട്ടിക്ക് ഉള്ള തമിഴ്‌നാട്ടിലാവട്ടെ സി പി ഐയുടെ വോട്ടില്ലെങ്കിൽ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുക്കുക എന്നതും അസാധ്യമാണ്. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള കെല്പും നിലവിൽ സിപിഎമ്മിനു ഇല്ല എന്നതാണ് പരമാർത്ഥം.
ഒരു സീറ്റ് ബംഗാളില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയാണ് നിലവിൽ സിപിഎം നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ സിപിഎം ഇത്തവണ ഏറ്റവും ശക്തരെ തന്നെ കളത്തിലിറക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കാലിനടിയിലെ മണ്ണൊലിച്ച് തടയുക എന്നതാണ് ഇതിന്റെ പിന്നിലെ രഹസ്യം. സ്വതന്ത്രര്‍ പോലും ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന തിന്റെ രഹസ്യവും അത് തന്നെയാണ്. ഇടുക്കിയിലെ ഇടതുസ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ഇത്തവണ സിപിഎം ചിഹ്നം തിരഞ്ഞെടുത്തതും പൊന്നാനിയില്‍ നിന്ന് കെഎസ് ഹംസ സിപിഎം ചിഹ്നത്തിൽ മത്സരിക്കുന്നതും ദേശീയ തലത്തിൽ പാർട്ടിക്കുള്ള ജീവന്റെ രക്ഷക്കായിട്ടാണ്.
2014, 2019 വർഷങ്ങളിൽ മറ്റു ചിഹ്നങ്ങളിൽ ആണ് ജോയ്‌സ് ജോര്‍ജ് മത്സരിച്ചിരുന്നത്. നിലവില്‍ പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തില്‍ ഉള്ള ഏക സംസ്ഥാനം കേരളം മാത്രമാണ്. കേരളത്തിൽ നിന്ന് പരമാവധി സീറ്റുകള്‍ നേടാതെ സിപിഎമ്മിന് ഇനി പിടിച്ച് നില്‍ക്കാനാവില്ല. നിലവില്‍ ലോക്‌സഭയില്‍ മൂന്നംഗങ്ങളാണ് സിപിഎമ്മിനുള്ളത്. ദേശീയ തലത്തില്‍ ആകെ 1.75 ശതമാനം വോട്ടാണ് പാര്‍ട്ടിക്കുള്ളത്. വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടാകേണ്ടത് ദേശീയ പാര്‍ട്ടി പദവി നില നിർത്താൻ അത്യാവശ്യമാണ്. അതിനാലാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ഭൂരിഭാഗം നേതാക്കളെയും കളത്തിൽ ഇറക്കിയിട്ടുള്ളത്.
ജീവൽ ശ്വാസം നഷ്ടപ്പെടാതിരിക്കാൻ വോട്ടിന്റെ ആറ് ശതമാനം നാലോ അതിലധികം സംസ്ഥാനത്തോ നിന്നായി സിപിഎമ്മിന് കിട്ടണം. കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പിലായി നാല് പാര്‍ലമെന്റ് അംഗങ്ങളെങ്കിലും സി പി എമ്മിന് ഉണ്ടായിരിക്കണം. ലോക്‌സഭയുടെ മൊത്തം സീറ്റിന്റെ രണ്ട് ശതമാനം ലഭിച്ചാലും ദേശീയ പാര്‍ട്ടി പദവി ലഭിക്കും. അതിനായി വേണ്ടത് 11 സീറ്റുകളാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ കുറയാതെ ഈ സീറ്റ് കിട്ടുക എന്നതാണ് ശ്രദ്ധേയം. മുന്‍കാലങ്ങളില്‍ സ്വതന്ത്രരെ വെച്ചു നടത്തിയ പരീക്ഷണം ഇടുക്കി, എറണാകുളം, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിൽ വിജയം കണ്ടിട്ടുണ്ട്.
കേരളം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി സിപിഎമ്മിനുണ്ടെങ്കിലും ബംഗാളില്‍ നിയമസഭയിലും, സംസ്ഥാനത്ത് നിന്ന് പാര്‍ലമെന്റിലും സിപിഎം പ്രാതിനിധ്യമില്ല എന്നതാണ് എടുത്ത് പറയേണ്ടത്. നേതാക്കളുടെ മുഴുനീള അഴിമതിയും ഡി വൈ എഫ് ഐയെയും എസ് എഫ് ഐയെയും കയറൂരി വിട്ടതിന്റെ പരിണത ഫലവുമാണ് ജനങ്ങൾ വെറുത്ത് കുപ്പ തൊട്ടിയിലേക്ക് സി പി എമ്മിനെ വലിച്ചെറിയാൻ കാരണമാവുന്നത്. സി പി എം ഭീകരപ്പാർട്ടിയെന്നു തൃണമൂൽ നേതാവ് മമതക്ക് പറയേണ്ടി വന്നതും ഈ സാഹചര്യത്തിലായിരുന്നു.
ദേശീയ പാര്‍ട്ടിയായാല്‍ പൊതു ചിഹ്നം എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ ഉപയോഗപ്പെടുത്താം. ഡല്‍ഹിയില്‍ പാര്‍ട്ടി ഓഫീസ് ഉണ്ടാവും. കൂടുതല്‍ താരപ്രചാരകരെ പ്രചാരണത്തിന് ഇറക്കാം എന്നിങ്ങനെ ഏറെ ഗുണങ്ങൾ ഉണ്ട്. 2004ല്‍ 43 സീറ്റുണ്ടായിരുന്ന സി പി എം പാര്‍ട്ടിക്ക്. ബംഗാളില്‍ നിന്ന് 26 സീറ്റും, കേരളത്തില്‍ നിന്ന് 12 സീറ്റും, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് രണ്ടും, ആന്ധ്രപ്രദേശില്‍ നിന്ന് ഒരു സീറ്റുമാണ് കിട്ടിയിരുന്നത്. 2009ല്‍ ഇത് 16 സീറ്റായും, 2014ല്‍ തുടർന്ന് 9 സീറ്റായും, 2019ല്‍ മൂന്ന് സീറ്റായും കുറഞ്ഞു സി പി എം പാർട്ടിയെ ‘ഞങ്ങൾക്ക് വേണ്ടെന്നു’ ജനം വിധി എഴുതുന്ന കമ്മ്യൂണിസ്റ്റ് തകർച്ചയാണ് രാജ്യം നോക്കി കണ്ടത്.