തിരുവനന്തപുരം . ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിന് 40 ദിവസം മാത്രം ബാക്കി നിൽക്കേ കേരളം സമാനതകളില്ലാത്ത കടുത്ത പോരാട്ടത്തിന് വേദിയാവുകയാണ്. 19 സീറ്റല്ല, ഇത്തവണ ഇരുപതും പിടിക്കും എന്ന വാശിയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ ആലപ്പുഴയിലൊഴികെയുണ്ടായ കനത്ത തോൽവി മറികടന്ന് ദേശീയ രംഗത്ത് സാന്നിധ്യമാവാൻ ഇടതുകക്ഷികൾ പെടാപ്പാടിലാണ്.
അക്ഷരാർത്ഥത്തിൽ ദേശീയ തലത്തിൽ ഇടതുകക്ഷികളുടെ പേര് നിലനിർത്തി കിട്ടാനുള്ള പോരാട്ടം കൂടിയാണിത്. ബിജെപി ആവട്ടെ നിയമസഭയിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റു പോലും നഷ്ടപ്പെടു ത്തിയ നാണക്കേടിൽ നിന്ന് കരകയറാൻ രണ്ട് കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ രംഗത്തിറക്കി കനത്ത പോരാട്ടത്തിനിറങ്ങിയി രിക്കുകയാണ്.
പ്രതിപക്ഷ “ഇന്ത്യ’ കൂട്ടായ്മയ്ക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് പ്രചരിപ്പിക്കുന്ന രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, മുൻ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരൻ, വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എന്നിങ്ങനെ പ്രമുഖരുടെ വൻ നിരയെ തന്നെയാണ് കേരളത്തിൽ യുഡിഎഫ് കളത്തിലിറക്കിയിട്ടുള്ളത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവനു പുറമെ 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ മത്സരരംഗത്തുണ്ട്. മന്ത്രി കെ. രാധാകൃഷ്ണൻ, മുൻ മന്ത്രിമാരായ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എളമരം കരിം, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ എംഎൽഎ എന്നിവർക്കെല്ലാം വിജയ പ്രതീക്ഷകളാണ് ഉള്ളത്. എംഎൽഎ കൂടിയായ നടൻ മുകേഷിനെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനും വി. മുരളീധരനും തൃശൂരിൽ കഴിഞ്ഞ 5 വർഷമായി പ്രവർത്തിക്കുന്ന രാജ്യസഭാ മുൻ എംപി സുരേഷ് ഗോപിക്കും വിജയ പ്രതീക്ഷകൾ മാത്രമാണ് ഉള്ളത്. രാഹുൽ ഗാന്ധിയുടെ ഇത്തവണത്തെ എതിരാളി ഇന്ത്യ മുന്നണിയിലെ സിപിഐയുടെ ദേശീയ നേതാവായ ആനി രാജയാണ്. ഇന്ത്യ മുന്നണിയിലെ തമ്മിൽത്തല്ലിനുള്ള ഉദാഹരണമായി ബിജെപി ദേശീയ തലത്തിൽ തന്നെ വയനാടിനെ ചൂണ്ടിക്കാട്ടുന്നത് ഈ സാഹചര്യത്തിലാണ്.
ലീഡറുടെ മകൾ പദ്മജ വേണുഗോപാലിന്‍റേത് ഉൾപ്പെടെയുള്ള ബിജെപി പ്രവേശം തിരിച്ചടിയായെങ്കിലും കോൺഗ്രസിന് കേരളത്തിൽനിന്ന് പരമാവധി സീറ്റ് നേടിയേ തീരൂ. അത് കൊണ്ട് തന്നെ കേന്ദ്ര – കേരള സർക്കാരുകൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വോട്ടിനായി നിരത്തുന്നത്.
നിർധനരായ സംസ്ഥാനത്തെ പാവങ്ങളെ നീണ്ട കാലം പട്ടിണിക്കിട്ടു പൊറുതി മുട്ടിച്ച പിറകെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുൻപ് 3 മാസത്തെ ക്ഷേമ പെൻഷൻ ഉറപ്പുവരുത്തി കൊണ്ടും ബാക്കി കുടിശിക കൊടുക്കാൻ ശ്രമിച്ചും ഒക്കെ അഴിമതിയുടെ കൂത്തരങ്ങിൽ മുങ്ങി തപ്പിയാണ് പിണറായി സർക്കാർ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
കേരളത്തിൽ പ്രധാന പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ഇരു മുന്നണികളും പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പകുതി മണ്ഡലങ്ങളിലെങ്കിലും കടുത്ത ത്രികോണ മത്സരം തന്നെയാവും നടക്കുക. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ 26 -നാണ് വോട്ടെടുപ്പ്. ആകെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭാ തിരഞ്ഞൈടുപ്പ് നടക്കുന്നത്. കേരളത്തില്‍ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഏപ്രില്‍ 26 -നു നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ജൂണ്‍ നാലിന് അറിയാം.