കോഴ വിവാദത്തിൽ നൃത്താ അദ്ധ്യാപകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ കണ്ണൂരിലും മാസങ്ങൾക്ക് മുൻപ് നേരിട്ടത് സമാനമായ ആരോപണങ്ങൾ. തലശേരി ബ്രണ്ണൻ കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിലെ വിധി നിർണയത്തെ കുറിച്ചു വ്യാപകമായ പരാതികളാണ് നേരിട്ടത്. ഇതേ കുറിച്ചു പ്രതിഷേധിച്ച കണ്ണൂർ ജില്ലയിലെ മലയോരത്തെ കോളേജ് വിദ്യാർത്ഥികളെ സംഘാടകരും എസ്. എഫ്.ഐ നേതാക്കളും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് ഒതുക്കിയത്. കേരള സർവ്വകലാശാലയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ വിഷയത്തിൽ ഇടപെട്ടേക്കും.
പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പെൺകുട്ടികളായതു കൊണ്ടാണ് തല്ലു കൊള്ളാതെ രക്ഷപ്പെട്ടത്. എന്നാൽ വ്യക്തിഗതമായി പ്രതിഷേധം നടത്തിയവരെ കോളേജിലെ ഇടിമുറിയിൽ കൊണ്ടുപോയി പൂശി വിട്ടതായും ആരോപണമുയർന്നിരുന്നു. വിധി കർത്താക്കളെ ഭീഷണിപ്പെടുത്തി ഒന്നും രണ്ടും സ്ഥാനത്തേക്ക് തങ്ങൾ പറയുന്നവർക്ക് മാർക്കിട്ട് തെരഞ്ഞെടുക്കണമെന്നായിരുന്നു ആവശ്യം. ‘ മിക്ക മത്സരങ്ങളിലും എസ്.എഫ്.ഐ ലിസ്റ്റിലുള്ളവരും കോളേജുകളും ഒന്നാം സ്ഥാനത്ത് എത്തിയതോടെയാണ് മറ്റു മത്സരാർത്ഥികൾ പ്രതിഷേധിച്ചത്.
ഇടതു അനുകൂല അദ്ധ്യാപക സംഘടനയുടെയും കണ്ണൂർ സർവകലാശാല അധികൃതരുടെയും ഒത്താശയോടെയാണ് സർക്കാർ കോളേജിൽ ഇടിമുറികൾ പ്രവർത്തിക്കുന്നത്. സിപിഎം, ഏരിയാ – ലോക്കൽ സെക്രട്ടറിമാർ നേതൃത്വം നൽകുന്ന പാർട്ടി കോടതികളും ഫ്രാക്ഷനെന്ന പേരിൽ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിന് മുൻപേ തോട്ടട പോളിയിലെ ഹോസ്റ്റലിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ മരിച്ച കോഴിക്കോട് സ്വദേശി അശ്വന്തിന്റെ ബന്ധുക്കൾ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും ഒടുവിലായി കേരള സർവകലാശാല കലോത്സവ കോഴക്ക് പിന്നിൽ മുൻ എസ്എഫ്‌ഐക്കാരാണെന്ന് ആരോപണം ഉയർന്നുവന്നതോടെ കണ്ണൂരിലെ നൃത്താധ്യാപകന്റെ മരണത്തിൽ സിപിഎം പ്രതിരോധത്തിലായിട്ടുണ്ട്. എസ്എഫ്‌ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹിക്കെതിരെ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകിയത്.
കലോത്സവം പ്രോഗ്രാം സബ് കമ്മിറ്റി കൺവീനറും വിധികർത്താ ക്കളുടെ ചുമതലയുണ്ടായിരുന്ന നേതാവുമാണ് അക്ഷയ്. എസ്എഫ് ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കളെ സ്വാധീനിക്കാൻ കൂട്ടുനിൽക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്. തുടർന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി യോഗവും കോഴ വാഗ്ദാനം ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് എസ്എഫ്‌ഐ നേതൃത്വം കോഴ വിവാദത്തിൽ വിജിലൻസിന് പരാതി നൽകിയത്.
കോഴ വിവാദത്തിൽ ആരോപണ വിധേയനായ വിധികർത്താവ് പി.എൻ ഷാജി കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയതിൽ എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് കാലത്ത് സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം മറ്റൊരു വൈതരണി കൂടി എസ്.എഫ്.ഐ നേരിടുകയാണ്. ഷാജിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സിറ്റി സിഐ കൈലാസ് നാഥാണ് കേസ് അന്വേഷണം നടത്തുന്നത്.