കൽപ്പറ്റ . പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ യുടെ ആൾക്കൂട്ട വിചാരണ പതിവ് സംഭവമാണെന്ന റിപ്പോർട്ടുകൾ പുറത്ത്.
സിദ്ധാർഥന്‍റെ മരണത്തിന് മുൻപ് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ട് വിദ്യാർഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന് ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ കണ്ടെത്തൽ. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ മൊഴിയെടുക്കുമ്പോഴാണ് സമാന ആൾക്കൂട്ട വിചാരണ നടന്ന വിവരങ്ങൾ പുറത്തുവന്നത്. 2019,2021 ബാച്ചുകളിൽപ്പെട്ട രണ്ട് വിദ്യാർഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആന്‍റി റാഗിംഗ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയായിരുന്നു.
അതേസമയം, സിദ്ധാര്‍ഥന്റെ മരണത്തിന് ശേഷം സിദ്ധാര്‍ത്ഥിനെതിരെ പരാതിയുമായെത്തിയ പെണ്‍കുട്ടി ഇപ്പോഴും കാണാമറയത്ത് തന്നെയാണുള്ളത്. സിദ്ധാർത്ഥൻ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഈ പെണ്‍കുട്ടിയെ ഇനിയും പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ല എന്നതാണ് എടുത്ത് പറയേണ്ടത്. സി ബി ഐ അന്വേഷണം നടക്കാനിരിക്കെ മുഖ്യപ്രതികളെന്ന് പോലീസ് പറയുന്ന 6 പേരെ 2 ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയതോടെ കേസിൽ അട്ടിമറി സാധ്യത ഏറുകയാണ്.
അന്വേഷണത്തിന് ഉടന്‍ സി ബി ഐ എത്തുമെന്നാണ് വിവരം. ഇതിനിടെയാണ് കേരളാ പൊലീസ് ഇതുവരെ ഇല്ലാത്ത രീതിയിൽ അന്വേഷണത്തിന്റെ വേഗം കൂട്ടിയിരിക്കുന്നത്. എന്നാൽ സിദ്ധാർഥിനെതിരെ പരാതി കൊടുത്തെന്നു പറയുന്ന പെണ്‍കുട്ടിയെ മാത്രം കണ്ടെത്താനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറാകുന്നില്ല.
സിന്‍ജോ ജോണ്‍സണ്‍ (22), ആര്‍.എസ്. കാശിനാഥന്‍ (25), അമീന്‍ അക്ബറലി (25), വി. ആദിത്യന്‍ (20), എം. മുഹമ്മദ് ഡാനിഷ് (23), ഇ.കെ. സൗദ് റിസാല്‍ (21) എന്നിവരെ പൊലീസ് ഇപ്പോൾ 2 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കേസന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ സി ബി ഐ ഏറ്റെടുക്കുമെന്ന സൂചന കിട്ടിയതോടെയാണ് ഈ നീക്കം ഉണ്ടായത്. സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയാണെന്ന് വരുത്താനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്നതാണ് മുഖ്യമായും ഉയരുന്ന ചോദ്യം. സിദ്ധാര്‍ത്ഥന്റെ കുടുംബത്തേയും നേരത്തെ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു.
പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമം എന്നാണ് അന്വേഷണ സംഘം ഇതേപ്പറ്റി പറയുന്നത്. പ്രതികളില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, കൊലപാതക സാധ്യത പരിശോധിക്കാനുള്ള സെലോഫൈന്‍ ടെസ്റ്റ് എന്നീ നടപടിക്രമങ്ങള്‍ക്കും അന്വേഷണസംഘം കോടതിയെ സമീപിക്കാനിരിക്കുകയാണ്. സി ബി ഐ വരും വരെ അന്വേഷണം പൊലീസിന് തുടരാം. ഈ അവസരമാണ് അവര്‍ വിനിയോഗിക്കുന്നത്. തെളിവ് നശീകരണം പലരും ഈ കേസില്‍ സംശയിക്കുന്നുണ്ട്. അതുകൊണ്ടാണ് സിബിഐ വന്ന ശേഷം തുടരന്വേഷണം മതിയെന്ന നിലപാട് സത്യം പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ളത്.
സിദ്ധാര്‍ഥന്റെ ശരീരം തൂങ്ങി നിന്നിരുന്ന മുണ്ട് സെലോഫൈന്‍ ടെസ്റ്റിന് വിധേയമാക്കിയാൽ ശരീരം കെട്ടിത്തൂക്കിയതാണോ സ്വയം തൂങ്ങിയതാണോ എന്ന് കണ്ടെത്താൻ കഴിയും. വളരെ നേരത്തെ നടത്തേണ്ട ഇത്തരം കാര്യങ്ങൾ ഇപ്പോൾ ധൃതി പിടിച്ചു നടത്തുന്നതിൽ ആത്മഹത്യാ വാദവുമായി കേസ് അട്ടിമറിക്കുള്ള ശ്രമമാണെന്ന സംശയമാണ് ബലപ്പെടുന്നത്. പൊലീസ് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരിയാണ് ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ അമ്മ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് പരിചയമുള്ള ഇവരും അന്വേഷണ അട്ടിമറിക്ക് പിന്നിലുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഈ പെണ്‍കുട്ടി കോളേജ് തുറന്നിട്ടും പൂക്കോട് എത്തിയിട്ടില്ല. ഒളിവിലാണെന്നാണ് വിവരം..