അഴിമതിയാരോപണങ്ങൾ തലയ്ക്ക് മുകളിൽ മുടിയിഴയിൽ കൊരുത്ത വാള് പോലെ തൂങ്ങിയാടുമ്പോൾ ഇനിയും റിസ്ക് എടുക്കാൻ വയ്യ എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് പിണറായി വിജയൻ. എല്ലാ അർത്ഥത്തിലും പാർട്ടി തന്നെ തള്ളിപ്പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ രാജിയല്ലാതെ മറ്റു മാർഗങ്ങൾ പിണറായിക്ക് മുന്നിൽ ഇനിയില്ല. എത്രയും പെട്ടെന്ന് രാജിവച്ച് തൽസ്ഥാനത്തേക്ക് മരുമകൻ മന്ത്രി റിയാസിനെ പ്രതിഷ്ഠിക്കാനുള്ള ഒരുക്കത്തിലാണ് പിണറായി.
ഇനിയും മുഖ്യമന്ത്രിക്കസേരയിൽ കടിച്ചുതൂങ്ങിയാൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെപിടിയിലാകുമെന്നും ജയിലിലേക്ക് പോകുമെന്നും പിണറായിക്ക് ഉറപ്പായി. അതിനുമുൻപ് മകളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിലാണ് പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിൽ ഏറ്റവും കാതലായ രണ്ടു വകുപ്പുകൾ കൊടുത്ത് മരുമകനെ മന്ത്രിക്കസേരയിൽ ഇരുത്തിയ മുഖ്യമന്ത്രി തനിക്കു ശേഷവും ഭരണം മറ്റൊരു കുടുംബത്തിലേക്ക് പോകാൻ സമ്മതിക്കില്ല. അതിന്റെ മുന്നോടിയാണ് ഈ തീരുമാനം. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സ്വർണ്ണക്കടത്ത് പ്രഭയിലായിരുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ടീമും ഇന്ന് വിവിധ തരം അഴിമതികളുടെ പേരിൽ പ്രതിക്കൂട്ടിൽ പെട്ടിരിക്കുകയാണ്.
മാസപ്പടി അന്വേഷണത്തിൽ ഒന്നും ഒളിച്ച് വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ കെഎസ്ഐഡിസിക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദ്ദേശം. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു.
ഇടപാടിൽ പങ്കില്ലെന്ന് പറഞ്ഞ് മാറിനിൽക്കാൻ കെഎസ്ഐഡിസിക്ക് ആവില്ല. അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. ഒന്നും ഒളിച്ചു വയ്ക്കരുതെന്നും കെഎസ്ഐഡിസിക്ക് കോടതി നിർദേശം നൽകി. സിഎംആർഎല്ലിൽ കെഎസ്ഐഡിസി ഡയറക്ടറെ വെക്കുകയും, സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിക്കൂടെന്ന് കേന്ദ്രസർക്കാർ ചോദിച്ചു. കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് എന്നീ മൂന്ന് കമ്പനികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നതെന്നും, കെഎസ്ഐഡിസിക്ക് മാറി നിൽക്കാൻ ആവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹർജി ഏപ്രിൽ 5 ന് കോടതി വീണ്ടും പരിഗണിക്കും.
ഏപ്രിൽ 5 എത്തുമ്പോൾ ഇലക്ഷൻ മൂർധന്യാവസ്ഥയിലാകും. അതിനിടയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്തു പറഞ്ഞാലും അത് വാർത്തയാകും. വീണാ വിജയൻ ചെന്നൈ എസ്.എഫ്. ഐ. ഒയിൽ ഹാജരായ ശേഷം വാർത്തകളൊന്നും പുറത്തുവരാത്തതിൽ ജനങ്ങൾക്ക് ഒരുപാട് സംശയങ്ങളുണ്ട്. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഒഴിഞ്ഞുമാറിയാൽ ഹൈക്കോടതി എല്ലാ രേഖകളും വിളിച്ചുവരുത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചായതിനാൽ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. എന്തായാലും അതിനുമുൻപ് തന്നെ മുഖ്യമന്ത്രിക്കസേര മരുമകനെ ഏൽപ്പിച്ച് സ്വസ്ഥമാകാനാണ് പിണറായിയുടെ തീരുമാനം എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.