ആലപ്പുഴ . സ്വർണത്തോട് ആർത്തി മൂത്ത് ബാങ്ക് ശാഖകളിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ ഒമ്പതു മാസമായി അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിഞ്ഞിരുന്ന കേരള ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ ഒടുവിൽ അറസ്‌റ്റിലായി. ചേര്‍ത്തല നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ തോട്ടുങ്കര മീരാ മാത്യു (44) വാണ് അറസ്‌റ്റിലായിരിക്കുന്നത്. ഒമ്പതു മാസമായി ഇവർ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുകയായിരുന്നു.
പട്ടണക്കാട് പോലീസ് ആണ് ഇവരെ വീട്ടില്‍നിന്ന് പിടികൂടിയത്. കേരള ബാങ്കിന്റെ ചേര്‍ത്തല, ചേര്‍ത്തല സായാഹ്നഹ്‌ന ശാഖ, പട്ടണക്കാട്, അര്‍ത്തുങ്കല്‍ എന്നീ ബ്രാഞ്ചുകളില്‍നിന്ന് 335.08 ഗ്രാം പണയസ്വര്‍ണം മോഷണം പോയെന്ന പരാതിയിലാണ് അറസ്‌റ്റ്. ശാഖകളിലെ മാനേജര്‍മാര്‍ നല്‍കിയ പരാതിയിലാണ് മീരാ മാത്യുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ചേര്‍ത്തല സ്‌റ്റേഷനില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ സ്‌റ്റേഷനുകളില്‍ ഒരോന്നും വീതമാണ് ഇവർക്കെതിരെ കേസ് നിലവിലുള്ളത്.
മോഷണ സംഭവം പുറത്തറിഞ്ഞതോടെ 2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ കേരള ബാങ്ക് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ശാഖകളില്‍നിന്ന് പോലീസില്‍ പരാതി നല്‍കുന്നത്. 12 ന് പോലീസ് മൊഴിയെടുത്ത് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ചേര്‍ത്തല നടക്കാവ് ശാഖയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം (171.3 ഗ്രാം) നഷ്‌ടമായിരിക്കുന്നത്.
ചേര്‍ത്തല പ്രധാന ശാഖയില്‍നിന്ന് 55.48 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.3 ഗ്രാമും അര്‍ത്തുങ്കല്‍നിന്ന് ആറു ഗ്രാമും സ്വര്‍ണമാണു മീരാ മാത്യു അടിച്ചു മാറ്റിയത്. ബാങ്കുകളിലെ പണയസ്വര്‍ണ പരിശോധനയ്‌ക്കായി ചുമതലപ്പെടുത്തിയ ഏരിയാ മാനേജരായിരുന്നു മീര മാത്യു. പരിശോധനകൾക്കിടെയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ മീരാ മാത്യുവിനെ റിമാന്‍ഡ് ചെയ്‌തു.