ചെന്നൈ . ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പാര്‍ട്ടി ഭാരവാഹികളുടെയും ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ സാന്നിധ്യത്തിലായിരുന്നു ലയനസമ്മേളനം. സമത്വമക്കള്‍ പാര്‍ട്ടിയുടെ വരവോടെ ബിജെപിയുടെ കുടുംബം കൂടുതല്‍ വിപുലമായെന്ന് അണ്ണാമലൈ പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് ശരത് കുമാർ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ എംപിമാരെ പാര്‍ലമെന്റില്‍ എത്തിക്കുക ലക്ഷ്യമിട്ടാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ലയിക്കാൻ തീരുമാനിക്കുന്നത്. ഡിഎംകെയിൽ നിന്ന് രാജ്യ സഭയിലെത്തിയ താരം ഡിഎംകെ വിട്ടതിനു ശേഷം എഐഎഡിഎംകെയിൽ ചേർന്നിരുന്നു. പിന്നീട് 2007ലാണ് സ്വന്തമായി പാർട്ടി രൂപീകരിക്കുന്നത്.
മോദിയ്ക്ക് രാഷ്ട്രത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കാനാകുമെന്ന് ശരത് കുമാര്‍ പറഞ്ഞു. രാജ്യത്തെ ഐക്യം പരിപോഷിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനും മോദി വീണ്ടും പ്രധാനമന്ത്രിയാകണം. മയക്കുമരുന്ന് വിപത്ത് അവസാനി പ്പിക്കാനും യുവാക്കളുടെ ക്ഷേമം ഉറപ്പാക്കാനും മോദിക്ക് കഴിയും. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യത്തിന്റെ സുരക്ഷ ഭദ്രമാണെന്നും ശരത് കുമാര്‍ പറഞ്ഞു.