ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന എഐസിസി വക്താവ് ഷമാ മുഹമ്മദിന്റെ വിമർശനത്തിൽ ‘ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നു’ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല. വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നായിരുന്നു സുധാകരൻ പ്രതികരിച്ചത്.
സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെ ഷമ മുഹമ്മദ് കഴിഞ്ഞ ദിവസമാണ് അതൃപ്തി പ്രകടിപ്പിച്ചിരുന്നത്. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ രാഹുലിന്‍റെ വാക്ക് പാലിക്കപ്പെട്ടില്ല, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ ആലത്തൂരില്‍ രമ്യാ ഹരിദാസിനെയും നേതൃത്വം തഴഞ്ഞേനെയെന്നും ഷമാ മുഹമ്മദ് പറഞ്ഞിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്ത് മാത്രമല്ല, കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. ജയിക്കാവുന്ന സീറ്റുകളും സ്ത്രീകള്‍ക്ക് നൽകണം – ഷമ പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസ്സിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്നും ഷമ പറഞ്ഞു.