കേരളത്തിലെ രാഷ്ട്രീയ കോമരം പിണറായിവിജയനെ വിരൽ മുനയിൽ ചൂണ്ടി നിർത്തി മന്ത്രി കസേര വാങ്ങാൻ സമർഥ്യമുള്ള രാഷ്ട്രീയക്കാരനാണ് കെ ബി ഗണേഷ് കുമാർ. പുത്തൂരിലെ പ്രമുഖ നായർ തറവാട്ടിലെ പിന്മുറക്കാരാണ് ഗണേഷ്. ആർ ബാലകൃഷ്ണപിള്ളയുടെ സന്തതി. അത് കൊണ്ട് തന്നെ ഗണേഷിന് മാടമ്പി പട്ടം എടുത്ത് കളയാനാവില്ല. പത്തനാപുരം ഗാന്ധിഭന്റെ സംരക്ഷകനായും സന്നദ്ധപ്രവർത്തകനായുമൊക്കെ ഗണേഷ് തിളങ്ങുന്നുണ്ട്. പക്ഷെ പല കാര്യങ്ങളിലും ഉള്ളു തുറന്നൊരു പരിശോധന ഗണേഷ് നടത്താറില്ല.
അതിനൊട്ട് ഗണേഷിന് സമയവുമില്ല.
ഒരു നല്ല ഭരണാധികാരിയെയാണ് ഗണേഷിലൂടെജനം കാണുന്നത്. പക്ഷെ അവസരപ്പെട്ടു എടുക്കുന്ന പല തീരുമാനങ്ങളും ജന വിരുദ്ധമായി മാറിയാലോ ? ഗണേഷിന്റെ കാര്യത്തിൽ അതാണ് നടക്കുന്നത്. ജനോപകാരപ്രദമായ ഉചിതതീരുമാനങ്ങളെടുക്കുകയും അവ എത്രയുംവേഗം നടപ്പിൽവരുത്തുകയും ചെയ്യുന്നതു നല്ല ഭരണാധികാരികളുടെ ലക്ഷണമാണ്. അത് സർക്കാരിന്റെ സൗഭാഗ്യവുമാണ്. എന്നാൽ, ജനവിരുദ്ധമായൊരു തീരുമാനമെടുക്കുകയും അത് എത്രപേർക്കു ബുദ്ധിമുട്ടാവും എന്നുപോലും നോക്കാതെ അത് ഗണേഷ് ഉടൻ നടപ്പിൽവരുത്തുകയും ചെയ്തതാണു കേരളം കഴിഞ്ഞ ദിവസം കണ്ടത്.
ജനകീയപ്രതിഷേധം ഉയർന്നപ്പോൾ ഗത്യന്തരമില്ലാതെ ഗണേഷ് ഇറക്കിയ ഉത്തരവ് തുടർന്ന് പിൻവലിക്കേണ്ടിയും വന്നു. ആർടി ഓഫിസുകളിലും സബ് ഓഫിസുകളിലും ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് മതിയെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കർശന നിർദേശം ആദ്യദിവസംതന്നെ കൂപ്പു കുത്തുകയായിരുന്നു. ഗണേഷ് ഇറക്കി പാളിപ്പോയ ഈ ഉത്തരവ് മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരും ഒന്ന് പഠിക്കുന്നത് നല്ലതാണ്.
മേയ് ഒന്നുമുതൽ നടപ്പാക്കുമെന്നറിയിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരമാണ് കഴിഞ്ഞ ദിവസം മുതൽ നടപ്പാക്കാൻ മന്ത്രി ഗണേഷ് നോക്കിയത്. സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലാണ് ആഴ്ചയിൽ നാലു ദിവസം ടെസ്റ്റ് നടത്തുന്നത്. എന്നാൽ, പരിഷ്കാരം സംബന്ധിച്ച അടിയന്തര നിർദേശം ഡ്രൈവിങ് ടെസ്റ്റിന് എത്തിയവർക്കെല്ലാം ദുരിതമായി. 180 പേർക്കും 120 പേർക്കും ദിവസവും ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിൾ 50 പേരിലേക്ക് അപ്രതീക്ഷിതമായി പരിമിതപ്പെടുത്തുമ്പോൾ ജനത്തിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന വസ്തുത ഗണേഷ് മറന്നു പോയി.
പുതിയ തീരുമാനം നേരത്തേ അറിഞ്ഞവർ ആദ്യത്തെ 50 പേരിൽ ഉൾപ്പെടുന്നതിനായി പുലർച്ചെതന്നെ ഗ്രൗണ്ടിൽ എത്തി. നിർദേശം പാലിക്കാൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങിയതോടെ മിക്ക കേന്ദ്രങ്ങളിലും പ്രതിഷേധം ഉണ്ടായി. ചില കേന്ദ്രങ്ങളിൽ ക്യൂ നിന്ന 180 പേരോട് 50 പേർക്കു മാത്രമാണ് ടെസ്റ്റിന് അവസരമെന്ന് ഉദ്യോഗസ്ഥർ പറയുന്നതാവട്ടെ രാവിലെ 8 മണിയോയിടെയായിരുന്നു. ടെസ്റ്റിങ് കേന്ദ്രങ്ങളിലെത്തി കാത്തുനിന്നു വലഞ്ഞ ഗർഭിണികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തുന്ന സ്‌തിവിശേഷം ആണ് ഉണ്ടായത്. സംഭവത്തിന്റെ ഗൗരവം അറിഞ്ഞ മന്ത്രി ഗണേഷ്കുമാർ രാവിലെതന്നെ തീരുമാനം പിൻവലിക്കുകയായിരുന്നു.
ആർടിഒമാരുടെയും ജോയിന്റ് ആർടിഒമാരുടെയും ഓൺലൈൻ യോഗം വിളിച്ചായിരുന്നു മന്ത്രി ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തിയത്. തുടർന്ന് ആർടിഒമാർ എല്ലാ ഓഫിസുകളിലേക്കും ഈ സന്ദേശം കൈമാറി. എന്നാൽ, ഈ വിവരം ടെസ്റ്റിനു വരാൻ വീടുകളിൽ തയ്യാറെടുത്തവർ മാത്രം അറിഞ്ഞില്ല. അതുകൊണ്ടുതന്നെ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് അവധിയെടുത്തു വന്നവരെ ഉൾപ്പടെ മന്ത്രിയുടെ നിർദേശം വട്ടംകറക്കി. പുലർച്ചെ വന്നു കാത്തുനിൽക്കുന്നവരിൽനിന്ന് 50 പേരെ ഏതു മാനദണ്ഡത്തിൽ തിരഞ്ഞെടുക്കുമെന്നും ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നു എന്നതാണ് രസകരം.
ഒടുവിൽ സമയം അനുവദിച്ചവർക്കെല്ലാം ടെസ്റ്റ് നടത്താനും നിലവിലെ രീതിതന്നെ തുടരാനും ഉള്ള തീരുമാനം ആണ് എത്തുന്നത്. പിന്നെ എന്തിനായിരുന്നു തിരക്കിട്ട് ഇങ്ങനെയൊരു അപ്രായോഗിക പരിഷ്കാരം മന്ത്രി ഗണേഷ് ജനത്തിനു മേൽ അടിച്ചേൽപിച്ചത്? എന്നതിനാണ് ഉത്തരം കിട്ടാത്തത്.
വർഷങ്ങളായി തുടരുന്ന ഡ്രൈവിങ് ടെസ്റ്റ് ഘടനയെ പറ്റി വേണ്ടത്ര പഠിക്കാതെയും കാര്യഗൗരവമില്ലാതെയും പൊടുന്നനേ പരിഷ്കാരം നടത്താൻ മുതിർന്നത് മന്ത്രി ഗണേശാണ്. എന്റെ അച്ഛന് ആനയുണ്ടായിരുന്നെന്നും ബസ്സുണ്ടായിരുന്നെന്നും വീമ്പു പറഞ്ഞു ജനത്തിനു മേൽ കഷ്ടം കടിച്ചിറക്കുകയല്ല വേണ്ടത്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മന്ത്രിസ്ഥാനത്ത് കയറിയിരുന്ന് എല്ലാം ഞാനാണ് ശരി, ഞാൻ പറയുന്നതാണ് ശരിയെന്നും പറയുന്നത് മാടമ്പിത്തരമാണ് Mr ഗണേഷ്. വകുപ്പിലെ സകലതും അടിമുടി പരിഷ്കരിക്കാൻ ആശയുണ്ടായിരിക്കാം. പക്ഷെ അതിനു മന്ത്രി ഗണേഷ് സകലകലാ വല്ലഭനുമല്ല. പെട്ടെന്നു തോന്നുന്ന പരിഷ്കാരം വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയതിനാലാണ് ഇന്നലെയുണ്ടായ തുപോലെ പ്രതിഷേധങ്ങൾ ഉണ്ടായതെന്നും ഓർക്കണം.
ഏതു പരിഷ്കാരവും ജനവിരുദ്ധമാകാതെയും പ്രായോഗിക കാഴ്ചപ്പാടോടെയും വേണമെന്ന അടിസ്ഥാനബോധ്യം ആണ് ഏതൊരു ഭരണാധികാരിക്കും വേണ്ടത്. പാളിപ്പോയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം ഇതുതന്നെയാണു കേരളത്തോട് പറയുന്നത്. ദേശീയതലത്തിൽ ഒറ്റ ഡ്രൈവിങ് ലൈസൻസ് മാത്രമാണെന്നിരിക്കെ, നടപടിക്രമങ്ങളിൽ സംസ്ഥാനങ്ങൾ വേറിട്ട വഴി സ്വീകരിക്കുന്നത് തെറ്റും നിയമ വിരുദ്ധവുമാണ്. അത് ഗണേഷ് മറക്കേണ്ട.