സഹോദരി പദ്മജ വേണുഗോപാൽ ബി ജെ പിയിൽ ചെറുന്നതറിഞ്ഞു പദ്മജ ഇനി മുതൽ തന്റെ സഹോദരിയെയല്ല എന്ന് വ്യക്തമാക്കി ജേഷ്ഠൻ കെ മുരളീധരൻ. പത്മജയുടെ ഭർത്താവിനെ എൻഫോ ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നുവെന്നും ഇതിനാലാണ് പത്മജ ബിജെപിയിൽ പോകുന്നതെന്നുമാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചിരിക്കുന്നത്.
കോൺഗ്രസുകാരാണ് തന്നെ ബിജെപിയാക്കിയതെന്ന് പത്മജാ വേണുഗോപാൽ ഇതിനു മറുപടി പറഞ്ഞിരിക്കുകയാണ്. എന്നാൽ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് പദ്മജയുടെ ഭർത്താവ് ഡോ. വേണുഗോപാലും രംഗത്തെത്തി. പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവഗണനയിൽ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പത്മജ എന്തുതീരുമാനമെടുത്താലും ഞാൻ അതിനെ പിന്തുണക്കാറാണ് പതിവ്. രാഷ്ട്രീയമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. കെ.കരുണാകരൻ സ്മാരക നിർമാണം വൈകുന്നതിനും അവർ അസ്വസ്ഥയായിരുന്നു. പലരും അതിന് എതിരുനിന്നു. രാഷ്ട്രീയമാറ്റമെന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നില്ല.
രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കാനാണ് താൻ പറയാറ്. പത്മജയുടെ മനസ്സിലും ഇതുതന്നെയായിരുന്നു. എന്നാൽ, മികച്ച ഒരു അവസരം വന്നപ്പോൾ ശ്രമിച്ചുനോക്കാമെന്ന് വിചാരിച്ചു. പത്മജയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും ഉണ്ട്. ഭാര്യയുടെ വ്യക്തിപരമായ തീരുമാനങ്ങൾ എതിർക്കാറില്ല- വേണുഗോപാൽ വ്യക്തമാക്കി. ചിലമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും പത്മജ സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടോയെന്നുമുള്ള ചോദ്യത്തിന്, ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നായിരുന്നു പ്രതികരണം.
രാഷ്ട്രീയം സംസാരിക്കാറില്ല, രാഷ്ട്രീയത്തിൽ ഇടപെടാറില്ല. പക്ഷെ ഭാര്യ യുക്തിസഹമായ ഒരു തീരുമാനമെടുത്താൽ അതിനെ പിന്തുണയ്ക്കാറുണ്ട്. അത്തരത്തിലുള്ളതാണ് ഇപ്പോൾ വന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടിട്ടും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും കുറേനാളായി പത്മജ പറയാറുണ്ട്. സർക്കാർ സൗജന്യമായി സ്ഥലം നൽകിയിട്ടും കരുണാകരൻ സ്മാരകം പൂർത്തികരിക്കാനാകാത്തതിലാണ് പത്മജ ഏറ്റവും കൂടുതൽ വേദനിച്ചത്. ഇതിനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും നേതൃസ്ഥാനത്തിനായി ഗ്രൂപ്പുകൾ അടിയായി.
തൃശൂരിൽ കൂടെനിന്നവർതന്നെ പത്മജയെ തോൽപ്പിച്ചു. കോൺഗ്രസ് വിട്ടുപോകുകയെന്നത് ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നു. പക്ഷെ വലിയ സമ്മർദ്ധമുണ്ടായപ്പോഴാണ് ഇപ്പോഴത്തെ തീരുമാനം. ബിജെപി നേതാക്കളെ വ്യക്തിപരമായി അറിയാം, രാഷ്ട്രീയ ബന്ധമില്ല. വാഗ്ദാനങ്ങളൊന്നും ഇല്ല, നിരുപാധികമായാണ് ബിജെപിയിലേക്ക് പത്മജ പോകുന്നത്- വേണുഗോപാൽ വ്യക്തമാക്കി.
വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നൽകാത്തതും തന്നേക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പത്മജയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.
തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പത്മജ. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്‌നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. കെടിഡിസി അധ്യക്ഷയായും പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി കെ.കരുണാകര ന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. പാർട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ.മുരളീധരൻ എംപി പറഞ്ഞു.