തിരുവനന്തപുരം . വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ് എഫ് ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പ്രതികളെ സി പി എം സംരക്ഷിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വെള്ളം പോലും നൽകാതെ വാരിയെല്ലുകൾ തകർത്ത് താലിബാൻ മോഡലിൽ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ് എഫ് ഐക്കാർ സിദ്ധാർത്ഥിനെ ക്രൂരമായി കൊല ചെയ്തത്. സംഭവത്തിൽ എസ് എഫ് ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
പ്രതികളെ കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട ജീവനക്കാർ സഹായിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തത് ദുഹൂഹമാണ്. അവർക്ക് അതിന് ഇടതുപക്ഷക്കാരായ അധികൃതരുടെ പിന്തുണ ലഭിച്ചെന്നത് സി പി എമ്മിന്റെ ചോരക്കൊതിയൻ സമീപനം തെളിവാണ്. കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം – കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എസ് എഫ് ഐ ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കുകയാണ്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇൻതിഫാദ് എന്ന പേര് നൽകിയത് ഇതിന് ഉദാഹരണമാണ്. പശ്ചിമേഷ്യൻ ഭീകരവാദ സംഘടനയെ പിന്തുണയ്ക്കുന്ന എസ് എഫ് ഐ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. സിദ്ധാർത്ഥ് എസ് എഫ് ഐക്കാരനായിരുന്നുവെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ ഡി വൈ എഫ് ഐ ഫ്ലക്സ് വെച്ചത് മനുഷ്യത്വരഹിതമാണ്.
ഫ്ലക്സ് എടുത്ത് മാറ്റാൻ സിദ്ധാർത്ഥിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാതിരുന്ന ഡി വൈ എഫ് ഐ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. കൊലപ്പെടുത്തിയ ശേഷവും സിദ്ധാർത്ഥിനെ വേട്ടയാടുന്ന സമീപനമാണ് സി പി എം കൈകക്കൊള്ളുന്നത് – കെ.സുരേന്ദ്രൻ പറഞ്ഞു.