കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണ ശേഷം രക്ഷക്ക് പഴുതൊരുക്കാൻ എസ് എഫ് ഐ നേതാക്കൾ സിദ്ധാര്‍ത്ഥനെതിരെ പരാതി കെട്ടിച്ചമക്കാനും ശ്രമം നടത്തി. മരിച്ചയാള്‍ക്കെതിരെയുള്ള പരാതി പരിശോധിക്കാന്‍ ആഭ്യന്തര പരിഹാരസമിതി രണ്ടുദിവസമാണ് യോഗം ചേർന്നത്. ഫെബ്രുവരി 18 ന് കോളജിന് ലഭിച്ച പരാതി 20നാണ് കോളജ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് കൈമാറുന്നത്.
സിദ്ധാര്‍ത്ഥന്‍ ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെ ന്നായിരുന്നു പരാതി. ഇത് സാധൂകരിക്കാൻ ഒരു വിദ്യാർഥിനിയിൽ നിന്ന് പരാതി എഴുതി വാങ്ങിയതായും പറയുന്നുണ്ട്. ഫെബ്രുവരി 14ന് കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. മരണം സംഭവിച്ചതിനാല്‍ കുറ്റാരോപിതന് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോർട്ടിൽ പറയുന്നത്. മരണപ്പെട്ട ശേഷവും സിദ്ധാർത്ഥനെ വെറുതെ വിടാൻ SFI കൂട്ടാക്കിയില്ലെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലി കല്‍പ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി. സിദ്ധാര്‍ഥനെ ആക്രമിച്ച 19 പ്രതികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തി. കോളജ് ആന്റി റാഗിങ് സെല്ലിന്റേതാണ് നടപടി. 3 വര്‍ഷത്തേയ്ക്കാണ് പഠന വിലക്ക്.