ന്യൂഡൽഹി . തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് മുമ്പ് പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മാർച്ചോടെ പ്രഖ്യാപിക്കും. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് മുമ്പ് പ്രഖ്യാപനം വരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആണ് വ്യക്തമാക്കിയിരിക്കുന്നത്.
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെയുള്ള മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ലക്ഷ്യമിടുന്ന സിഎഎ നിയമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആണ് അവതരിപ്പിച്ചത്.
ഇതിനായി അപേക്ഷ നൽകുന്നതിന് പ്രത്യേക പോർട്ടൽ സജ്ജമാണ്. ‘നിയമങ്ങൾ തയ്യാറാക്കി, ഒരു ഓൺലൈൻ പോർട്ടൽ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്, ഇത് ഡിജിറ്റലായി നടത്തും. ഇന്ത്യയിൽ പ്രവേശിച്ച വർഷം അപേക്ഷകർ വെളിപ്പെടുത്തേണ്ടതുണ്ട്. അധിക ഡോക്യുമെൻ്റേഷൻ ആവശ്യമില്ല. രാജ്യത്തെ നിയമമായതിനാൽ സിഎഎ നടപ്പാക്കുന്നത് തടയാനാകില്ലെന്ന് ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു.