തിരുവനന്തപുരം . പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ 17 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് നെയ്യാറ്റിന്‍കര പോക്‌സോ കോടതി. തടവ് ശിക്ഷക്ക് പുറമേ 50,000 രൂപ പിഴയും കോടതി വിധിച്ചു. ഉദയന്‍കുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് കോടതി ശിക്ഷിച്ചത്.
സിപിഐ ഉദയന്‍കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഷിനു. 2022 – 23 കാലയളവിലാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്നത്. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ആണ് ഇയാൾ പീഡിപ്പിച്ചത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറയുകയായിരുന്നു. തുടർന്ന് ചൈൽഡ്‌ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്താനായി. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് ഏഴിന് ഷിനുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് കേസ് എടുത്തതോടെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ഷിനുവിനെ കാളികാവിൽവച്ചാണ് അറസ്റ്റ് ചെയ്യുന്നത്. വിചാരണയ്‌ക്കിടെ ഷിനു കുറ്റം ചെയ്തതായി കോടതിയ്‌ക്ക് വ്യക്തമായി. ഇതോടെയാണ് കഠിന തടവ് വിധിച്ചത്. പോലീസ് അതിവേഗം തന്നെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.