ന്യൂഡൽഹി . നിരോധിത സംഘടനയായ ‘സിമി’ അംഗം ഹനീഫ് ഷെയ്ഖിനെ 22 വർഷത്തെ തിരച്ചിലിനൊടുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയ കേസിൽ 2001 മുതൽ പൊലീസ് ഇയാളെ തിരഞ്ഞു വരുകയായിരുന്നു. ‘സിമി’യുടെ ഇസ്ലാമിക് മൂവ്മെന്റ് മാസികയുടെ ഉർദു പതിപ്പിന്റെ എഡിറ്ററായിരുന്നു ഹനീഫ്. ഹനീഫ് ഹുദായി എന്ന പേരിലാണ് ഇയാൾ ലേഖനങ്ങൾ എഴുതിയിരുന്നത്.
മഹാരാഷ്ട്രയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഹനീഫ് ഷെയ്ഖിനെതിരെ നിരവധി കേസുകൾ ഉണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരളം, കർണാടക എന്നിവിടങ്ങളിൽ ഇയാൾ ‘സിമി’ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. യുവാക്കളെ ‘സിമി’യിലേക്ക് ആകർഷിക്കുന്ന തിനായി ക്ലാസുകളും ഇയാൾ നൽകിയിരുന്നു. 2002ലാണ് ഹനീഫിനെ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. മഹാരാഷ്ട്രയിലെ ഭുസാവലിലാണ് ഹനീഫ് താമസിച്ചിരുന്നതെന്നാണ് ഡപ്യൂട്ടി കമ്മിഷണർ അങ്കിത് സിങ് പറഞ്ഞിരിക്കുന്നത്.
മുഹമ്മദ് ഹനീഫ് എന്ന പേര് ഇയാൾ മാറ്റിയിരുന്നു. അന്വേഷണത്തിൽ ഭുസാവലിലെ ഉർദു മീഡിയം വിദ്യാലയത്തിൽ അധ്യാപകനായി ഹനീഫ് ജോലിനോക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. 1997ലാണ് ഹനീഫ് ‘സിമി’യിൽ ചേരുന്നത്. 2001ൽ സിമി മേധാവി സാഹിദ് ബദർ, ഹനീഫിനെ ഇസ്‌ലാമിക് മൂവ്മെന്റിന്റെ എഡിറ്ററായി നിയമിക്കുകയാണ് ഉണ്ടായത്.