കൊച്ചി . ദ്രോണാചാര്യ അവാർഡ് ജേതാവും, മുൻ ദേശീയ സ്പോർട്സ് കൗൺസിൽ പരിശീലകനുമായ ടി.പി ഔസേഫിനെ കേരളാ സർക്കാർ
വിളിച്ചു വരുത്തി അപമാനിച്ചു. തിരുവനന്തപുരത്ത് ജനുവരിയിൽ നടന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയിൽ (ഐ.എസ്.എസ്.കെ) അക്കാഡമീസ് ആൻഡ് ഹൈ പെർഫോമൻസ് സെന്റേഴ്‌സ് പ്രോജക്ട് അവതരിപ്പിക്കാൻ വിളിച്ചു വരുത്തിയ ടി.പി ഔസേഫിനു പ്രോജക്ട് അവതരിപ്പിക്കാൻ സമയം നൽകിയില്ലെന്നു മാത്രമല്ല, തിരുവനന്തപുരത്ത് വന്നു പോയതിന്റെ യാത്രാ ചെലവുപോലും സർക്കാർ നൽകിയില്ല. ഇത് സംബന്ധിച്ച് കേരളാ സ്പോർട്സ് കൗൺസിലിനും പരിപാടിയുടെ സംഘാടകർക്കുമുൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു മറുപടി പോലും ടി.പി ഔസേഫിനു നൽകുകപോലും ഉണ്ടായില്ല.
ശാരീരിക അവശതയെ തുടർന്ന് ദൂരയാത്ര പറ്റാത്തതിനാൽ ഐ.എസ്.എസ്.കെയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആവില്ലെന്ന് ക്ഷണം കിട്ടിയപ്പോൾ തന്നെ ഔസേഫ് അറിയിച്ചിരുന്നതാണ്. വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് എത്തിയാൽ മതിയെന്നും എല്ലാ ചെലവുകളും സംഘാടകർ തന്നെ വഹിക്കുമെന്നു പറഞ്ഞ് ഏറെ നിർബന്ധിച്ച മൂലമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്നത്. പ്രോജക്ട് തയ്യാറാക്കാൻ കുറഞ്ഞത് പത്ത് ദിവസം വേണ്ടപ്പോൾ പരിപാടി നടക്കാൻ ഏഴു ദിവസം ബാക്കി നിൽക്കെയായിരുന്നു ക്ഷണം ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ ഊണും ഉറക്കവും ഉപേക്ഷിച്ച് തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് പ്രോജക്ട് തയ്യാറാക്കുന്നത്.
തിരുവനന്തപുരത്തേക്ക് കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം എത്തിയ ടി.പി ഔസേഫിനു ഒരു പരിഗണയും നൽകിയില്ല. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ അന്തിയുറങ്ങിയപ്പോൾ ഔസേഫിനാവട്ടെ സിറ്റിയിലെ ഒരു സാധാ ഹോട്ടലിലാണ് മുറി നൽകിയത്.. 26 നാണ് പ്രോജക്ട് അവതരിപ്പിക്കേണ്ടിയിരുന്നെങ്കിലും, പറഞ്ഞതിന് വിപരീതമായി തലേദിവസം മോട്ടീവേഷൻ ക്ലാസ്സ് എടുപ്പിച്ചു. പിന്നീട് പ്രോജക്ട് അവതരിപ്പിക്കേണ്ട ദിവസം മതിയായ സമയവും ഔസേഫിനു നൽകിയില്ല.. ഇതെല്ലാം കഴിഞ്ഞ് തിരികെ എറണാകുളത്തെ വീട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും യാത്രാ ചെലവോ പങ്കെടുത്തതിനുള്ള പ്രതിഫലമോ ലഭിച്ചില്ല. തന്നെ ക്ഷണിച്ചവരെയും സ്പോർട്സ് കൗൺസിൽ അംഗങ്ങളെയും പരാതി പറയാൻ ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. തുടർന്ന് ഫോൺ വിളിച്ചാൽ പോലും എടുക്കാതായി. വിവരങ്ങൾ കാണിച്ച് ഇ-മെയിൽ അയച്ചെങ്കിലും ഒരക്ഷരം മറുപടി കൊടുത്തില്ല.
ടി.പി ഔസേഫിനു വിമാന യാത്രയും മറ്റു ചെലവുകളുമടക്കം13,844 രൂപയാണ് കിട്ടാനുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് കൊടുക്കുന്ന തുകയുടെ നാലിലൊന്നു പോലും ഇത് വരുന്നില്ല. നിർബന്ധിപ്പിച്ച് പരിപാടിയിൽ വിളിച്ചു വരുത്തി പങ്കെടുപ്പിച്ചിട്ട് ടി.പി ഔസേഫി അപമാനിക്കുകയായിരുന്നു സർക്കാർ. അവഗണനയും അപമാനവും വലിയ മാനസിക സംഘർഷം തനിക്ക് ഉണ്ടാക്കിയെന്നാണ് ടി.പി ഔസേഫ് ഒരു പ്രമുഖ ഓൺലൈൻ ചാനലിനോട് പറഞ്ഞത്.
അന്തർ ദേശീയ കായിക ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർപങ്കെടുക്കുകയുണ്ടായി. നിക്ഷേപകരെ കൊണ്ടു വരാൻ ലക്ഷ്യമിട്ടു നടന്ന പരിപാടിയുമായി ബന്ധപെട്ടു 3000 കോടിയില ധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുകയും ഉണ്ടായി. ഇത്രയും നിക്ഷേപം സ്വീകരിച്ചിട്ടിട്ടും തനിക്ക് പണം തരാത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ടി.പി ഔസേഫ് ആരോപിച്ചിരിക്കുന്നത്.
2021 ലാണ് ഔസേഫിനു ദ്രോണാചാര്യ അവാർഡ് ലഭിക്കുന്നത്. മികച്ച പരിശീലകനുള്ള കേന്ദ്രസർക്കാരിന്റെ ദ്രോണാചാര്യ അവാർഡ്, സംസ്ഥാന സർക്കാരിന്റെ ജി.വി രാജാ അവാർഡ് എന്നിവ ടി.പി ഔസേഫ് സ്വന്തമാക്കിയിട്ടുണ്ട്. ബോബി അലോഷ്യസ്, അഞ്ജു ബോബി ജോർജ്ജ്, ലേഖാ തോമസ് തുടങ്ങിയ ഒളിമ്പ്യന്മാരുടെ കോച്ചായിരുന്നു അദ്ദേഹം. ബോബി അലോഷ്യസിന് 12 വർഷമാണ് അദ്ദേഹം പരിശീലനം നൽകുന്നത്. രാജ്യാന്തര താരമായിരുന്ന ജിൻസി ഫിലിപ്പും ഔസേഫിന്റെ ശിഷ്യയായിരുന്നു.