കോട്ടയം . കിഫ്ബി കച്ചവടം നടത്തി നാലരലക്ഷം കോടി രൂപയുടെ കടമുണ്ടാക്കിയ തോമസ് ഐസക്ക് വോട്ടും ചോദിച്ചു ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കുമെന്ന് ബി ജെ പി നേതാവ് പി സി ജോർജ്. ‘സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. കിഫ്ബി എന്ന ഇടപാട് തന്നെ കൊള്ളയാണ്. അതിന്റെ ആളാരാ, ഐസക്കാണ്. ഐസക് ഉണ്ടാക്കിയതാണ് കിഫ്ബി. ഇങ്ങോട്ടു വരട്ടെ, ഞാൻ ജയിപ്പിച്ചു തരാം’ പിസി ജോർജ് പറഞ്ഞു.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ഐസക്കിനെ പരിഗണിക്കുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ് പിസി ജോർജിന്റെ വിമർശനം. കിഫ്ബി കച്ചവടം നടത്തി കേരളത്തെ കടക്കെണിയിലാക്കിയ ആളാണ് തോമസ് ഐസക് എന്നാണ് പിസിയുടെ ആരോപണം. ‘ഐസക് ധൈര്യമായിട്ട് ഇറങ്ങണം. കിഫ്ബി കച്ചവടം നടത്തി ഇവിടെ നാലരലക്ഷം കോടി രൂപ കടമുണ്ടാക്കി നടന്നവനാണ്. വോട്ടും ചോദിച്ചു ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും. ആലപ്പുഴക്കാരൻ എന്തിനാണു പത്തനംതിട്ടയിൽ മത്സരിക്കുന്നത്?’ പിസി ജോർജ് ചോദിച്ചു.
പത്തനംതിട്ടയിലെ സിറ്റിംഗ് എംപിയും കോൺഗ്രസ് നേതാവുമായ ആന്റോ ആന്റണിയെയും പിസി ജോർജ് വിമർശിച്ചു. സഹകരണ തട്ടിപ്പിന്റെ ആശാനാണ് ആന്റോ എന്നായിരുന്നു പിസി ആരോപിച്ചത്. പത്തനംതിട്ടയിൽ തന്നെ പരിഗണിക്കുന്നതായി ബിജെപി കേന്ദ്രം നേതൃത്വം അറിയിച്ചിട്ടുണ്ട്. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മത്സരിച്ചാൽ ജയിച്ചെന്ന് കരുതിയാൽ മതിയെന്നും അതിൽ തർക്കമില്ലെന്നും പിസി ജോർജ് പറഞ്ഞു.
എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പിസി പരിഹസിക്കുകയുണ്ടായി. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹം മാത്രമാണ്. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. അദ്ദേഹം തോൽക്കുമെന്ന് പറഞ്ഞവര്‍ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവര്‍ തോൽക്കുകയും ചെയ്യും – പിസി ജോർജ് പരിഹസിച്ചു.
നേരത്തെ പിസി ജോർജിനെതിരെ വെള്ളാപ്പള്ളി നടേശൻ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവുമാണ് പിസി ജോർജ്. ഉമ്മൻചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോർജെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.
പന്നനായ രാഷ്ട്രീയ നേതാവാണ് പിസി ജോർജ്. ഇപ്പോൾ ആർക്ക് വേണം പിസി ജോർജിനെ, ആർക്കും വേണ്ടാതായപ്പോൾ പിസി ജോർജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം എന്ന പാർട്ടി അങ്ങനെ ജനിക്കുകയും മരിക്കുകയും ചെയ്‌തു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പിസി ജോർജ്ജിന് ദയനീയ പരാജയം ഉണ്ടാകും. ബിജെപിക്കാർ പോലും പിസി ജോർജിന് വോട്ട് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ടെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.