ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം പ്രതികളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ 9.30 ന് ഇരുവരോടും വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വളരെ വിശദമായി അന്വേഷണ സംഘം പരിശോധിക്കുകയാണ്. അതേസമയം, കേസില്‍ ചൊവ്വാഴ്ച കൂടുതല്‍ പേരെ ഇഡി ചോദ്യം ചെയ്യും. വിജേഷ് പിള്ളയോട് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍. ക്രിപ്‌റ്റോ കറന്‍സി വഴി സമാഹരിച്ച പണം പ്രതികള്‍ വിദേശത്തേക്ക് കടത്തിയതായി വിവരമുണ്ട്.
തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പ്രതാപനാണ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തി ആദ്യം എത്തുന്നത്. പിന്നാലെ ഒരു മണിയോടെ ശ്രീനയും ഇഡിക്ക് മുന്നിൽ ഹാജരാവുകയായിരുന്നു. തൃശൂരിലെ വീട്ടിൽ ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതൽ ഇവർ ഒളിവിലായിരുന്നു കോടതിയിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ ഇഡി ഓഫീസില്‍ ഹാജരാകാമെന്ന് ഇവര്‍ സ്വയം അറിയിക്കുകയായിരുന്നു.
മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തി മൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇവർ തുടങ്ങുന്നത്.
പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു ദമ്പതികൾ നൽകിയിരുന്ന വാഗ്ദാനം. എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും ഇവർ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു ഇതിനും നൽകിയ വാഗ്ദാനം. ഏറ്റവും ഒടുവില്‍ ആണ് ഒടിടിയിലേക്ക് ചുവടു വെക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു ദമ്പതികൾ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്തിരുന്നത്.