കണ്ണൂർ . കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകനെ അഞ്ചംഗ മാവോയിസ്റ്റ് സംഘം ചികിത്സ കിട്ടാൻ ചിറ്റാരിക്കോളനി യിലെത്തിച്ച് കടന്നു. പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗം ചിക്കമംഗളൂരു അങ്ങാടി സ്വദേശി സുരേഷ് എന്ന പ്രദീപ് (49) ആണ് പരുക്കേറ്റിരിക്കുന്നത്. 2002 മുതൽ മാവോയിസ്റ്റായി പ്രവർത്തിച്ചു വരുന്ന ആളാണ് സുരേഷെന്നാണ് പൊലീസ് കരുതുന്നത്.
മൂന്നുദിവസം മുമ്പാണു സുരേഷിന് പരുക്കേൽക്കുന്നത്. ചികിത്സ ആവശ്യമായി വന്നപ്പോൾ സുരേഷിനെ ജനവാസ മേഖലയിലാക്കി മാവോയിസ്റ്റുകൾ കടന്നു കളയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് ചിറ്റാരിക്കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിൽ സുരേഷുമായി മാവോയിസ്റ്റ് സംഘം എത്തുന്നത്. ഭീഷണിപ്പെടുത്തി അടുത്ത കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്നു. തുടർന്നു വലതുകാൽമുട്ടിൽ തുണികൊണ്ടുള്ള കെട്ടുമായി സുരേഷിനെ കൊണ്ടുവന്നു കിടത്തി സംഘം സ്ഥലം വിട്ടു.
ആന ആക്രമിച്ചതാണെന്നും ചികിത്സ നൽകണമെന്നും സുരേഷ് പറഞ്ഞു. വിവരമറിഞ്ഞ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, പഞ്ചായത്തംഗം ജിൽസൻ കണികത്തോട്ടം, പാലുമ്മൽ വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു പോലീസിനെ അറിയിക്കുക യായിരുന്നു. പയ്യാവൂർ പൊലീസ് ആംബുലൻസിൽ രാത്രി 8.30ന് സുരേഷിനെ പാടാംകവലയിൽ എത്തിച്ചു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.