ഇംഫാൽ . കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട പൊലീസ് കോൺസ്റ്റബളിലെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രദേശത്തേക്ക് എത്തിയ ഒരുകൂട്ടം ആളുകൾ കലക്ടറുടെ വസതിക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും തീയിട്ട സംഭവത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.
സംഘർഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കലക്ടറുടെയും ഓഫിസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകൾ ഇരച്ചു കയറിയതാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് അധികൃതർ പറയുന്നത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടാവുന്നത്.
മിനി സെക്രട്ടേറിയെറ്റെന്ന് വിളിക്കുന്ന പ്രദേശത്തേക്ക് എത്തിയ ഒരുകൂട്ടം ആളുകൾ കലക്ടറുടെ വസതിക്കും അവിടെ പാർക്ക് ചെയ്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും തീയിട്ടതായാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തെ തുടർന്ന് അഞ്ചു ദിവസത്തേക്ക് പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി.
കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട പൊലീസ് കോൺസ്റ്റബളിലെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ആൾക്കൂട്ടം പൊലീസ് സൂപ്രണ്ടന്റിന്റെ വസതിക്കു മുന്നിൽ തടിച്ചു കൂടുകയായിരുന്നു. ഗേറ്റിനു മുന്നിൽ തടഞ്ഞതിനാൽ തടിച്ചുകൂടിയവർ വസതിക്ക് നേരെ കല്ലെറിഞ്ഞു. 300–400 പേർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.
പ്രതിഷേധക്കാർക്കൊപ്പം നിൽക്കുന്ന വിഡിയോ പ്രചരിച്ചു എന്ന കാരണത്താലാണ് പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ സമാന രീതിയിലുള്ള വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടും മെയ്തെയ് വിഭാഗത്തിലുള്ള പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ല എന്നാണ് ചുരാചന്ദ്പുരിലെ ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്സ് ഫോറം ആരോപിക്കുന്നത്.